കോഴിക്കോട് :സംസ്ഥാനത്ത് റേഷൻ വിതരണം പൂർണ്ണമായും സ്തംഭനാവസ്ഥയിൽ. ഈ-പോസ് മെഷീനുകൾ പ്രവർത്തിക്കാത്തതാണ് സംസ്ഥാനത്തുടനീളം റേഷൻ വിതരണം മുടങ്ങാൻ കാരണമായത്. സെർവർ തകരാറാണ് സാങ്കേതിക പ്രശ്നങ്ങൾക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം.ഇന്ന് രാവിലെ മുതൽ തന്നെ റേഷൻ കടകളിൽ എത്തിയ ഉപഭോക്താക്കൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മണിക്കൂറുകളോളം ക്യൂ നിന്ന പലർക്കും വിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് മടങ്ങേണ്ടി വന്നു. കോഴിക്കോട് നഗരത്തിലെ ഭൂരിഭാഗം റേഷൻ കടകളും ഉച്ചയോടെ അടച്ചിട്ട നിലയിലാണ്.
നരിക്കുനിയിലെയും പരിസര പ്രദേശങ്ങളിലെയും റേഷൻ കടകളിൽ നിന്നും സാധനങ്ങൾലഭിക്കാതെ നിരവധി ഉപഭോക്താക്കളാണ് മടങ്ങിപ്പോയത്ഈ-പോസ് മെഷീനുകളുടെ സെർവർ കേരളത്തിന് പുറത്തായതിനാൽ തകരാർ പെട്ടെന്ന് പരിഹരിക്കാൻ കഴിയില്ലെന്ന വിവരമാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് വ്യാപാരികൾക്ക് ലഭിച്ചിരിക്കുന്നത്. സംസ്ഥാന ഐടി സെല്ലിൽ നിന്ന് കൃത്യമായ പ്രതികരണമോ സഹായമോ ലഭിക്കുന്നില്ലെന്ന് റേഷൻ വ്യാപാരികൾ പരാതിപ്പെടുന്നു. എപ്പോൾ മുതൽ വിതരണം പുനരാരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ നിലവിൽ യാതൊരു വ്യക്തതയുമില്ലാത്തത് വ്യാപാരികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.






