കോഴിക്കോട്: പ്രതിസന്ധിഘട്ടങ്ങളിലെല്ലാം സമസ്തയെന്ന ആദർശപ്രസ്ഥാനത്തിന്റെ നയനിലപാടുകൾക്ക് കരുത്തും കാവലുമായി നിലകൊണ്ട മാർഗദർശിയാണ് സമസ്‌ത കേരള ജംഇയ്യതുൽ ഉലമയുടെ മുഖ്യകാര്യദർശി ശൈഖുൽ ജാമിഅ കെ. ആലിക്കുട്ടി മുസ്‌ലിയാരെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അനുസ്മരിച്ചു. അറിവും വിനയവും ഒത്തിണങ്ങിയ പണ്ഡിതനായിരുന്നു. വലിയൊരു പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തിരിക്കുമ്പോഴും തികഞ്ഞ വിനയവും അസാധാരണ പക്വതയും അദ്ദേഹത്തെ വ്യത്യസ്തനാക്കി.
വ്യക്തിപരമായി ദീർഘകാല ബന്ധം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. സംഘടനാരംഗത്ത് സജീവമായപ്പോൾ നടന്ന കൂടിയാലോചനകളിലും ചർച്ചകളിലുമെല്ലാം അദ്ദേഹം നൽകിയ വിലപ്പെട്ട ഉപദേശങ്ങൾക്കും നിർദേശങ്ങൾക്കും ദീർഘകാലത്തെ അനുഭവങ്ങളുടെ പിൻബലമുണ്ടായിരുന്നു. പ്രസ്ഥാനത്തോടും പ്രസ്ഥാന ബന്ധുക്കളോടും അദ്ദേഹം കാണിച്ച വാത്സല്യവും സ്‌നേഹവും അതിരറ്റതായിരുന്നു. ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തോടെ സമസ്തയുടെ പൈതൃകവും പാരമ്പര്യവും നെഞ്ചേറ്റിയ ഒരു ജീവിതം കൂടിയാണ് വിടപറഞ്ഞിരിക്കുന്നതെന്നും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അനുസ്മരണ കുറിപ്പിൽ ചൂണ്ടിക്കാട്ടി.






