വടകര : ദേശീയപാതയിൽ സോയിൽ നെയ്‌ലിങ് തകർന്ന ഭാഗത്ത് ചരക്കു ലോറികൾ പാർക്ക് ചെയ്യുന്നത് പതിവായി. ഇവിടെ അൻപത് അടി ഉയരമുള്ള കുന്ന് വിണ്ടുകീറി കിടക്കുകയാണ്. ഏതുസമയവും ഇടിയുമെന്ന അവസ്ഥയാണ് ഉള്ളത്. ഇവിടെ കോൺക്രീറ്റ് ബാരിക്കേഡ് വച്ച് വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയപാത വഴി എത്തുന്ന ടാങ്കർ ലോറികൾ ഉൾപ്പെടെ ഇവിടെയാണു നിർത്തുന്നത്. അപകടാവസ്ഥ അറിയാതെയാണ് ദൂരെനിന്നു എത്തുന്ന ലോറികൾ ഡ്രൈവർമാർ പാർക്ക് ചെയ്യുന്നത്. പകൽ സമയം ഓടാൻ നിയന്ത്രണമുള്ള വലിയ ചരക്കു വാഹനങ്ങൾ മൂരാട് പുതിയ പാതയിൽ ഇരുഭാഗത്തുമായി നിർത്തിയിട്ട് ഡ്രൈവർമാർ വിശ്രമിക്കുന്നതു പതിവാണ്. മൂരാട്–പാലോളിപ്പാലം പാത നേരത്തെ പൂർത്തിയാവുകയും ഗതാഗതത്തിനു തുറന്നു കൊടുക്കുകയും ചെയ്തതിനു ശേഷമാണ് ഉയരമുള്ള ഭാഗം ഇടിയാതിരിക്കാൻ ഏർപ്പെടുത്തിയ സോയിൽ നെയ്‌ലിങ് 2 വർഷം മുൻപ് തകർന്നു വീണത്.കോഴിക്കോട്ടേക്കുള്ള 3 ട്രാക്കിൽ ഈ ഭാഗത്ത് ഒരു ട്രാക്കിലൂടെ മാത്രമാണു വാഹനങ്ങൾ പോകുന്നത്. ഇവിടെ സോളറിൽ പ്രവർത്തിക്കുന്ന മഞ്ഞ ലൈറ്റും സ്ഥാപിക്കുക ഉണ്ടായി. സോയിൽ നെയ്‌ലിങ് ഇടിഞ്ഞ ഭാഗത്ത് മുകളിലുള്ള വീട്ടുകാരും അപകട ഭീതിയിലാണ്. ഇവിടെ സംരക്ഷണ ഭിത്തി നിർമിക്കുമെന്ന് പറഞ്ഞിരുന്നു എങ്കിലും ചെറിയ ഭാഗത്തു മാത്രമാണു ഭിത്തി പണിതത്.






