കോഴിക്കോട്: വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കും. ഇത് സംബന്ധിച്ച് ഡിഎഫ്ഒ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കളക്ടർ മുകളിലേക്ക് ഉത്തരവ് കൈമാറിയിട്ടുണ്ട്. കാട്ടുപോത്തിൻ്റെ മരിച്ച സുനിലിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡു ഉടൻ നൽകും. കുടുംബം തയ്യാറാണെങ്കിൽ ആദ്യ ഗഡു ഇന്ന് തന്നെ നൽകും. ഫെൻസിംഗ് പൂർത്തിയാക്കുന്ന നടപടികൾ ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നു.ശനിയാഴ്ചയായിരുന്നു വിലങ്ങാട് വായാട് ഉന്നതിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സുനിൽ കൊല്ലപ്പെട്ടത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ ഓടിക്കാനുള്ള ശ്രമത്തിനിടെ പോത്ത് തിരിഞ്ഞുവന്ന് സുനിലിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സുനിലിന് സാരമായ പരിക്കേറ്റിരുന്നു. ഉടൻ തന്നെ സുനിലിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സുനിലിന്റെ മരണത്തിന് പിന്നാലെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഡിഎഫ്ഒയെ തടഞ്ഞുവെച്ചായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെ കെ എം അഭിജിത്ത് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും അടക്കം സ്ഥലത്തെത്തുകയും നാട്ടുകാരുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. നഷ്ടപരിഹാരം സംബന്ധിച്ച് ജില്ലാ കളക്ടറുമായി ഇന്ന് ചർച്ച നടക്കുന്നുണ്ട്. ഇതിൽ തീരുമാനമായില്ലെങ്കിൽ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. സുനിലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്ച രാത്രിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.






