ആറുവരി ദേശീയപാത 66-ന്റെ നിർമാണം പൂർത്തിയായി ഗതാഗതത്തിനായി തുറന്നുകൊടുത്ത വിവിധ റീച്ചുകളിൽ സ്റ്റേജ് കാര്യേജ് ബസുകളുടെ നിയമലംഘനം വർധിക്കുന്ന പശ്ചാത്തലത്തിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പും പൊലീസും. നിർദിഷ്ട സർവീസ് റോഡുകൾ ഒഴിവാക്കി ഹൈവേയിലൂടെ മാത്രം സർവീസ് നടത്തുകയും യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുകയും ചെയ്യുന്ന ബസുകൾക്കെതിരെയാണ് അധികൃതർ നടപടി ശക്തമാക്കുന്നത്.സർവീസ് റോഡുകളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആളുകളെ പ്രധാന പാതയിൽ ഇറക്കിവിടുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനാൽ സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ള യാത്രക്കാർ കിലോമീറ്ററുകളോളം നടന്ന് പുറത്തെത്തേണ്ട ദുരവസ്ഥയിലാണ്. ഇത് കടുത്ത യാത്രാബുദ്ധിമുട്ടിനൊപ്പം വലിയ സുരക്ഷാഭീഷണിയും സൃഷ്ടിക്കുന്നുണ്ട്.പ്രധാന നിർദേശങ്ങളും മുന്നറിയിപ്പും:ഹൈവേയിൽ സ്റ്റോപ്പുകളില്ല: ആറുവരിപ്പാതയിൽ യാതൊരു കാരണവശാലും വാഹനങ്ങൾ നിർത്തിയിടാനോ ആളുകളെ കയറ്റാനോ ഇറക്കാനോ അനുമതിയില്ല.സർവീസ് റോഡ് നിർബന്ധം: സർവീസ് റോഡുകളിൽ സ്റ്റോപ്പുകൾ അനുവദിക്കപ്പെട്ടിട്ടുള്ള സ്റ്റേജ് കാര്യേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡിലൂടെ തന്നെ യാത്ര തുടരണം. ഈ സ്റ്റോപ്പുകൾ ഒഴിവാക്കാൻ പാടില്ല.കർശന നിയമനടപടി: സർവീസ് റോഡുകൾ ഒഴിവാക്കി ആറുവരിപ്പാതയിലൂടെ മാത്രം സർവീസ് നടത്തുന്ന ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും ശക്തമായ നിയമനടപടികൾ സ്വീകരിക്കും.ബസുകൾ സർവീസ് റോഡിലൂടെത്തന്നെ യാത്ര നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്






