ഫറോക്ക് : നഗരപാത വികസന പദ്ധതിയിൽ ചെറുവണ്ണൂർ മേൽപാലം പ്രവൃത്തിയുടെ ഭാഗമായി ഗർഡറുകൾ സ്ഥാപിക്കാൻ ഞായറാഴ്ച രാത്രി 10 മുതൽ 26 രാത്രി വരെ ചെറുവണ്ണൂർ പഴയ ദേശീയപാതയിൽ പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച ചെറുവണ്ണൂരിൽ ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദമായ ചർച്ച ചെയ്ത ശേഷമാണ് കലക്ടർ എം.എസ്.മാധവിക്കുട്ടിയാണ് ഉത്തരവിറക്കിയത്.വാഹനങ്ങൾക്കുള്ള ബദൽ മാർഗങ്ങളും നിർദേശങ്ങളും:കോഴിക്കോട് നഗരത്തിൽ നിന്നും രാമനാട്ടുകര ഇടിമൂഴിക്കൽ ഭാഗങ്ങളിൽ നിന്നും വരുന്ന ഹെവി വാഹനങ്ങൾ ദേശീയപാതയിലേക്ക് വഴി തിരിച്ചു വിടും. ദീർഘദൂര ബസുകൾ തൊണ്ടയാട്–പന്തീരാങ്കാവ് ദേശീയപാത വഴി രാമനാട്ടുകരയിലേക്ക് തിരിച്ചു വിടും. മറ്റു ബസുകൾ മാങ്കാവ്–പന്തീരാങ്കാവ് വഴി ദേശീയപാതയിലൂടെ രാമനാട്ടുകരയിലേക്ക് സർവീസ് നടത്തണം. സ്വകാര്യ വാഹനങ്ങൾ മാങ്കാവ്–പന്തീരാങ്കാവ് വഴിയോ മോഡേൺ–കൊളത്തറ വഴിയോ മറ്റു ബദൽ മാർഗങ്ങളോ സ്വീകരിക്കണം.തൃശൂർ, പാലക്കാട് ഭാഗത്തു നിന്നു വരുന്ന ദീർഘദൂര ബസുകൾ രാമനാട്ടുകരയിൽ സർവീസ് അവസാനിപ്പിക്കണം. യാത്രക്കാർക്കു മറ്റു ബസുകളെ ആശ്രയിച്ച് കോഴിക്കോട് എത്തിച്ചേരാം. വിവിധ ഭാഗങ്ങളിൽ നിന്നു രാമനാട്ടുകരയിൽ എത്തി ചേരുന്ന ഓർഡിനറി ബസുകൾ ഫാറൂഖ് കോളജ് വഴി ദേശീയപാതയിൽ കയറി യാത്ര തുടരാം. ചാലിയം, കടലുണ്ടി, ഫറോക്ക് ഭാഗങ്ങളിൽ നിന്നുള്ള ബസുകളും കോഴിക്കോട് നിന്നു ചാലിയം, കടലുണ്ടി ഭാഗത്തേക്കുള്ള ബസുകളും ചെറുവണ്ണൂർ ഭാഗത്ത് യാത്ര അവസാനിപ്പിക്കണം.കോഴിക്കോട് നിന്നു ചെറുവണ്ണൂർ വന്നിറങ്ങുന്ന യാത്രക്കാർക്ക് ഫറോക്ക് പാലത്തിന്റെ മറുഭാഗത്തെ ബസുകളിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും. ഗതാഗത നിയന്ത്രണങ്ങൾ സുഗമമാക്കാൻ വാഹനങ്ങൾ തിരിച്ചുവിടുന്ന പോയിന്റുകളിൽ സൈൻ ബോർഡുകളും റിഫ്ലക്ടീവ് ബാരിക്കേഡുകളും സ്ഥാപിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കലക്ടർ നിർദേശം നൽകി.പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മുൻകൂട്ടി യോഗങ്ങൾ ചേർന്നു ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും കലക്ടർ അറിയിച്ചു. പാലത്തിന്റെ ചെറുവണ്ണൂർ ജംക്‌ഷൻ ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കാനാണ് നിയന്ത്രണം നടപ്പാക്കുന്നത്. ഘട്ടംഘട്ടമായി നിയന്ത്രണം ഏർപ്പെടുത്തി ഗർഡറുകൾ സ്ഥാപിക്കാനായിരുന്നു നേരത്തേ ധാരണ. ഇതു മേഖലയിൽ ഗതാഗത പ്രതിസന്ധി സൃഷ്ടിക്കുമെന്നും നിർമാണ ജോലികൾക്ക് പ്രയാസം സൃഷ്ടിക്കുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഒറ്റ ഘട്ടമായി പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.






