spot_img
Friday, April 24, 2026

അപകടകരമായ ഡ്രൈവിങ്ങ്: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും



കൊച്ചി: അപകടകരമായ രീതിയില്‍ ആലുവ ഭാഗത്തു ദേശീയ പാതയിലൂടെ വാഹനമോടിച്ച കെ. എസ്. ആര്‍. ടി. സി ഡ്രൈവറുടെ ലൈസന്‍സ് താത്കാലികമായി റദ്ദ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സിങ്ങ് അതോറിറ്റി തീരുമാനിച്ചു. കെ. എസ്. ആര്‍. ടി. സി ഡ്രൈവറായ സുനില്‍കുമാറിന്റെ ലൈസന്‍സ് ആഗസ്റ്റ് 16 മുതല്‍ 30 വരെ 15 ദിവസത്തേക്കായിരിക്കും സസ്‌പെന്‍ഡ് ചെയ്യുന്നത്.

കഴിഞ്ഞ ഏപ്രില്‍ 18 നാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്. ചേര്‍ത്തല  മാനന്തവാടി കെ. എസ്.  ആര്‍. ടി. സി സൂപ്പര്‍ഫാസ്റ്റ്  സ്റ്റേജ് ക്യാരേജിന്റെ ഡ്രൈവറായിരുന്ന സുനില്‍കുമാര്‍ പുളിഞ്ചോട് സിഗ്നലില്‍ ചുവപ്പ് സിഗ്‌നല്‍ കത്തി നില്‍ക്കെ സിഗ്‌നല്‍ ഒഴിവാക്കുന്നതിനായി ഇടതു വശത്തുള്ള സര്‍വ്വീസ് റോഡിലൂടെ വന്ന് പുളിഞ്ചോട് കവലയില്‍ നിന്നും  ആലുവ ഭാഗത്തേക്ക് പോകുന്ന റോഡിന് കുറുകെ പ്രവേശിച്ച് തിരികെ വീണ്ടും വലത്തേക്ക് തിരിഞ്ഞ് ദേശീയ പാതയില്‍ പ്രവേശിച്ചു. ഇതു ശ്രദ്ധയില്‍പെട്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റെഡ് ബാറ്റണ്‍ കാണിച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. മുന്നോട്ട് കയറ്റി നിര്‍ത്തിയ വാഹനം പരിശോധിക്കുന്നതിനായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ജി നിഷാന്ത് വാഹനത്തിന് സമീപത്തേക്ക് നീങ്ങിയപ്പോള്‍ ബസ് മുന്നോട്ട് എടുത്തു ഓടിച്ചു പോകുകയായിരുന്നു.


മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വൈറ്റില മൊബിലിറ്റി ഹബില്‍ എത്തി നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അതേദിവസം തന്നെ സുനില്‍കുമാര്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ നേരിട്ടെത്തി കാരണം കാണിക്കല്‍ നോട്ടീസ് കൈപ്പറ്റിയിരുന്നു. നോട്ടീസിനു നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് സുനില്‍കുമാറിന്റെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കാന്‍ തീരുമാനിച്ചത്. എറണാകുളം ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും സംയുക്തമായി നടത്തുന്ന റോഡ് സുരക്ഷ ക്ലാസിലും പങ്കെടുക്കാന്‍ സുനില്‍കുമാറിന് നിര്‍ദേശം നല്‍കിയിരുന്നു.

അഞ്ചു മാസത്തിനിടെ 701 ലൈസന്‍സുകള്‍ റദ്ദാക്കി
അപകടകരമായ ഡ്രൈവിങ്ങ് നടത്തിയ 701 പേരുടെ ലൈസന്‍സുകള്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ മോട്ടോര്‍ വാഹന വകുപ്പ് എറണാകുളം ജില്ലയില്‍ റദ്ദാക്കി. അപകടകരമായ ഡ്രൈവിങ്ങില്‍ ഏര്‍പ്പെട്ട 723 പരാതികളാണ് മോട്ടോര്‍ വാഹന വകുപ്പിന് മുന്നില്‍ എത്തിയത്. നിരപരാധികളാണെന്ന് തെളിവുകള്‍ ഹാജരാക്കിയ 22 പേരെ കുറ്റ വിമുക്തരാക്കി. വിശദമായ അന്വേഷണത്തെ തുടർന്നാണ് നടപടി



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles