ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടന കാലത്ത് പരമാവധി ഭക്തർക്ക് ദർശന സൗകര്യമൊരുക്കും. കോവിഡ് കാലത്ത് ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ലെന്നും പഴയ നിലയിൽ തീർത്ഥാടകൾക്ക് പ്രവേശനം അനുവദിക്കാനും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ വിളിച്ച യോഗത്തിൽ തീരുമാനിച്ചു.
പ്രതിദിനം 10,000 പേർക്കായിരുന്നു കൊവിഡ് കാലത്ത് ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ അടുത്ത തവണ നട തുറക്കുമ്പോൾ മുതൽ പ്രതിദിനം പരമാവധി ഭക്തർക്ക് ദർശന സൗകര്യമൊരുക്കാനാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം. വെർച്വൽ ക്യൂ വഴിയുള്ള തീർത്ഥാനം പ്രൊത്സിപ്പിക്കാനും യോഗത്തിൽ ധാരണയായി.
ഓണ്‍ലൈൻ ബുക്കിനായി ദേവസ്വം ബോർഡ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും. ദർശനത്തിൻെറ കാര്യത്തിൽ മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലാകും അന്തിമ പ്രഖ്യാപനം ഉണ്ടാവുക. ഓരോ വകുപ്പുകളും സമയബന്ധിതമായി പൂർത്തിയാക്കേണ്ട കാര്യങ്ങള്‍ ഇന്ന് ചേർന്ന യോഗത്തിൽ അവതരിപ്പിച്ചു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ വിളിച്ച യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ്, റവന്യൂ മന്ത്രി കെ.രാജൻ, ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, ഗതാഗതമന്ത്രി ആൻ്റണി രാജു എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.






