പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് 2 യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. ഡ്രൈവർ സി.എൽ ഔസേപ്പ് സർവീസിൽ തുടർന്നാൽ കൂടുതൽ മനുഷ്യ ജീവൻ നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് കെഎസ്ആര്‍ടിസിയുടെ നടപടി. കഴിഞ്ഞ വർഷം ഫെബ്രുവരി 7 ന് രാത്രി 10 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
പാലക്കാട് നിന്ന് വടക്കഞ്ചേരിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിടിച്ചാണ് ബൈക്ക് യാത്രക്കാർ മരിച്ചത്. റോഡിൻ്റെ ഇടതു വശത്ത് ബസിന് പോകാൻ ഇടം ഉണ്ടായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഡ്രൈവർ ബസ് വലത്തോട്ട് വെട്ടിച്ചു. ഇതാണ് അപകട കാരണം. അപകടത്തെ തുടർന്ന് ഔസേപ്പ് സസ്പെൻഷനിലായിരുന്നു. ഡ്രൈവർ ഔസേപ്പ് മനപൂർവം അപകടമുണ്ടാക്കിയെന്ന ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൻ്റെ അടിസ്ഥാന്നത്തിൽ കെഎസ്ആര്‍ടിസി വിശദമായ അന്വേഷണം നടത്തി. അപകടത്തിൻ്റെ ദൃശ്യങ്ങളിൽ ഡ്രൈവറുടെ ഭാഗത്തെ വീഴ്ച വ്യക്തമായിരുന്നു.






