spot_img
Monday, April 27, 2026

മോഷ്ടിച്ച സ്കൂട്ടറിലെത്തി രണ്ടര ലക്ഷം കവര്‍ന്നു; ‘മീശ’ വിനീതും കൂട്ടാളിയും ഒടുവില്‍ പിടിയില്‍



തിരുവനന്തപുരം∙ പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഇൻസ്റ്റഗ്രാം താരവും പീഠനക്കേസ് പ്രതിയുമായ വിനീതും (മീശ വിനീത്) സുഹൃത്ത് ജിത്തുവും അറസ്റ്റില്‍. മംഗലപുരം പൊലീസാണ് തൃശൂരില്‍നിന്ന് ഇവരെ പിടികൂടിയത്. മോഷ്ടിച്ച സ്കൂട്ടറിലെത്തിയാണ് ഇരുവരും കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്ക് ശേഷം സ്കൂട്ടര്‍ ഉപേക്ഷിച്ച ഇവർ, പല ലോഡ്ജുകളിലായി താമസിച്ചുവരിയായിരുന്നു.

മാര്‍ച്ച് 23നാണ് കണിയാപുരത്തുനിന്നു വിനീതും ജിത്തുവും ചേർന്നു പണം കവര്‍ന്നത്. ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐയിലടയ്ക്കാൻ പോകുമ്പോൾ വിനീതും ജിത്തുവും പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചെങ്കിലും വ്യാജ നമ്പര്‍ പ്ലേറ്റ് മോഷ്ടാക്കള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അന്വേഷണം പ്രതിസന്ധിയിലായി.

എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്നു മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്ക് പോയതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രിയോടെ സ്കൂട്ടർ പോത്തൻകോട് പൂലന്തറയിൽനിന്നു കണ്ടെടുത്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരുവരെയും കുടുക്കിയത്. മീശ വിനീതിനെതിരെ പത്തോളം കേസുകളും ഒരു ബലാല്‍സംഗക്കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനു മുൻപ് ഇൻസ്റ്റഗ്രാമിൽ വിഡിയോ ചെയ്യാനുള്ള ടിപ്സുകൾ പഠിപ്പിക്കാമെന്നു പറഞ്ഞു പെൺകുട്ടിയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles