കൊച്ചിയിൽ സിഐക്കും സംഘത്തിനും നേരെ ആക്രമണം നടത്തിയത് സിനിമാ പ്രവർത്തകർ. സോഷ്യൽ മീഡിയ താരവും അഭിനേതാവുമായ തൃശൂർ സ്വദേശി സനൂപ്, എഡിറ്റർ പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് ആക്രമണത്തിന് പിന്നിൽ. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് സിഐക്ക് സംഭവത്തിൽ പരുക്കേറ്റു.
ഇന്നലെ രാത്രി വാഹന പരിശോധനയ്ക്കിടെ എറണാകുളം കലൂർ ദേശാഭിമാനി റോഡിലാണ് സംഭവം. ഫോർട്ട് കൊച്ചിയിലെ സിനിമ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു പ്രതികൾ ഉൾപ്പടെ ഉള്ള സംഘം. ഇവർ മറ്റ് വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്യുകയായിരുന്നു പോലിസ്. സംഘത്തിൽ ഒരു ഇരുചക്രവാഹനത്തിൽ മൂന്ന് പേർ യാത്ര ചെയ്തതും പോലിസ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് തൃശൂർ സ്വദേശി സനൂപും പാലക്കാട് സ്വദേശി രാഹുൽ രാജും പോലീസിന് നേരെ തട്ടിക്കയറി. കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്ന് പോലിസ് പറയുന്നു. തുടർന്ന് പോലിസ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേർ ഓടി രക്ഷപെട്ടെന്ന് പോലീസ് പറയുന്നു. സനൂപ് സിനിമ അഭിനേതാവും ഇൻസ്റ്റാഗ്രാം അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ നിരവധി ഫോളോ വേഴ്‌സ് ഉള്ള ആളുമാണ്. രാഹുൽ രാജ് എഡിറ്റിങ് ഉൾപ്പടെ ഉള്ള മേഖലകളിൽ പ്രവർത്തിക്കുന്നു. കൃത്യനിർവഹണം തടസ്സംപെടുത്തൽ, ഭീഷണി, കയ്യേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പ് പ്രകാരമാണ് പോലിസ് കേസെടുത്തത്. അതേസമയം പിടിയിലായവരെ നോർത്ത് സിഐ മുഖത്തടിച്ചെന്നും മർദിച്ചെന്നും പരാതിഉണ്ട്.






