കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി സവാദിനെ മാലയിട്ട് സ്വീകരിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് നഗ്നതാ പ്രദർശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്തത്.
ഇന്ന് എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്. യുവതിയുടെ പരാതി വ്യാജമാണെന്നും ജാമ്യത്തിലിറങ്ങുന്ന സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം കിട്ടി ആലുവ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ സവാദിനെ അസോസിയേഷന്‍റെ നേതൃത്വത്തിൽ പൂമാലയിട്ട് സ്വീകരിച്ചത്. സവാദ് തെറ്റ് ചെയ്തെന്നാണ് ആദ്യം കരുതിയത്, എന്നാൽ പെണ്‍കുട്ടിയുടെ വീഡിയോ കണ്ടതോടെ യുവാവ് തെറ്റ് ചെയ്തില്ലെന്ന് മനസിലായെന്നും ഇതോടെയാണ് പിന്തുണയുമായി എത്തിയതുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ സ്വീകരണത്തിന് ശേഷം പ്രതകരിച്ചു.
അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായുള്ള യാത്രക്കിടയിൽ പട്ടാപ്പകൽ കെ എസ് ആർ ടി സി ബസിൽ യാത്രക്കാരിയായ യുവനടിയോട് മോശമായി പെരുമാറിയത്. കഴിഞ്ഞ മെയ് 16ന് ആണ് സംഭവം നടന്നത്.






