കോഴിക്കോട് : മറ്റു സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ മഴ കനത്തതോടെ വലിയതോതിൽ കൂടിയും കുറഞ്ഞും പച്ചക്കറിവില. സംസ്ഥാനത്ത് ആവശ്യമായ മഴലഭിക്കാത്തതും ഇവിടെയുള്ള കർഷകരുടെ ഉത്‌പാദനത്തെ ബാധിച്ചു. അതിനാൽ പുറമേനിന്നുതന്നെയാണ് പച്ചക്കറികൾ എത്തുന്നത്.
പൊതുവിൽ കാലാവസ്ഥയിലുണ്ടായ മാറ്റം പച്ചക്കറിവിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. പച്ചക്കറിയുടെലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായത്. ബലിപെരുന്നാൾ ദിനത്തോടനുബന്ധിച്ച് ആവശ്യകത ഏറിയതോടെ കഴിഞ്ഞ രണ്ടുദിവസവും നിരക്ക് ഉയർന്നു.തക്കാളി, ഇഞ്ചി, പച്ചമുളക് തുടങ്ങിയവയ്ക്കാണ് വില വലിയരീതിയിൽ കൂടിയത്. ഒരു പെട്ടി നാടൻതക്കാളിക്ക് 1850 രൂപയാണ് മൊത്തവില. 25 കിലോയാണ് പെട്ടിയിലുണ്ടാവുക.
80-85 രൂപയാണ് പലയിടത്തും ചെറുകിടവില. മൂന്നുദിവസം മുമ്പ് പാളയത്ത് 70 രൂപയായിരുന്നു ചില്ലറവില.വരുംദിവസങ്ങളിലും വില ഈ രീതിയിൽത്തന്നെ തുടരാണ് സാധ്യത. വില ഉയർന്നതിനാൽ കൂടുതൽ പച്ചക്കറികൾ എത്തിക്കുന്നില്ലെന്നും കച്ചവടക്കാർ പറയുന്നു. പൊതുവിപണിയിൽ പച്ചക്കറിക്ക് വിലകൂടിയതനുസരിച്ച് ഹോർട്ടികോർപ്പിലും ആനുപാതികമായി വിലകൂടിയിട്ടുണ്ട്. ചിലതിന് മാർക്കറ്റിനെക്കാൾ വില കൂടുതലാണെങ്കിൽ മറ്റുള്ളതിന് കുറവാണ്. തക്കാളി, ഇഞ്ചി, ഉള്ളി പോലുള്ളവയ്ക്ക് ഹോർട്ടികോർപ്പിലാണ് വില കൂടുതൽ. ജില്ലയിൽ ഹോർട്ടികോർപ്പിന്റെ 15 സ്റ്റാളുകളാണ് പ്രവർത്തിക്കുന്നത്






