സംസ്ഥാനത്തു 3 ദിവസം കൂടി ശക്തമായ മഴ തുടരും. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ) പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടാണ് (ശക്തമായ മഴ).
കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കൊല്ലം ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എംജി സർവകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. മറ്റു സർവകലാശാലാ, പിഎസ്‌സി പരീക്ഷകൾക്കു മാറ്റമില്ല. മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിലും പ്രഫഷനൽ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു
ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിലുണ്ടായ മിന്നൽച്ചുഴലിയിൽ വീടുകൾക്കും കൃഷിയിടങ്ങൾക്കും വ്യാപകനാശം. വൈദ്യുതത്തൂണുകൾ തകർന്ന് പലയിടത്തും വൈദ്യുതബന്ധമറ്റു. തൃശൂർ ജില്ലയിൽ തന്നെ തൃക്കൂർ, അളഗപ്പ നഗർ പഞ്ചായത്തുകളിൽ രാവിലെ 8.16നു ഭൂമിക്കടിയിൽനിന്നു മുഴക്കം അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തരാക്കി. എന്നാൽ ഇതു ഭൂചലനമായി സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനമെങ്ങും ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. കോട്ടയം ജില്ലയിൽ മണിമല, മീനച്ചിലാറുകളിൽ ജലനിരപ്പ് അപകടനിലയിലുമുയർന്നു. ഭൂതത്താൻകെട്ടിൽനിന്നു വെള്ളം ഒഴുക്കിവിടുന്നതു കൂട്ടിയതോടെ പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്ററോളം ഉയർന്നിട്ടുണ്ട്






