ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയില്ല. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ ആലപ്പുഴയിൽ ഇറക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രി വള്ളംകളിക്കെത്താതിരുന്നത്.ഉച്ചയ്ക്ക് രണ്ടിന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് പകരം മന്ത്രി സജി ചെറിയാനാണ് ജലമാമാങ്കം ഉദ്ഘാടനം ചെയ്തത്. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്. രാവിലെ 11നാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സായിരുന്നു ആദ്യം.ഉദ്ഘാടന സമ്മേളനത്തിനു ശേഷമാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങൾ. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക.നെഹ്റു ട്രോഫി ജലമേള ഇത്തവണയും ദൂരദർശനിലൂടെ തത്സമയം കാണാം. ഡി.ഡി. മലയാളം, ഡി.ഡി. സ്പോർട്സ് ചാനലിൽ ഉച്ചയ്ക്കു രണ്ടു മുതലാണ് തത്സമയ സംപ്രേഷണം. എട്ട് കാമറകളും എച്ച്.ഡി. ഒ.ബി വാനും ദൃക്സാക്ഷി വിവരണത്തിനായി ഒരുക്കിയിട്ടുണ്ട്






