spot_img
Wednesday, April 22, 2026

ബസ് അപകടം; കാരണം പാതാളക്കുഴി



ചെന്നൈയിൽ നിന്നു കോഴിക്കോട്ടേക്കു പോയ സ്വകാര്യ ബസ് മറിഞ്ഞു രണ്ടു പേർ മരിച്ച സംഭവത്തിൽ റോഡിന്റെ വശത്തുള്ള കുഴിയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം. ഇന്നലെ രാവിലെ 7.45നു പാലക്കാട്–ചെർപ്പുളശ്ശേരി റോഡിൽ തിരുവാഴിയോടു വച്ചാണു കല്ലട ഗ്രൂപ്പിന്റെ ബസ് മറിഞ്ഞത്. ‌തിരുവാഴിയോട് കാർഷിക വികസന ബാങ്കിന്റെ സമീപമുള്ള ഇറക്കത്തിൽ, നിർമാണം പൂർത്തിയാകാത്ത റോഡിന്റെ വശത്തുള്ള കുഴിയാണ് അപകടത്തിന് ഇടയാക്കിയതെന്നാണു മോട്ടർ വാഹന വകുപ്പിന്റെ നിഗമനം. ബാങ്കിന് 50 മീറ്റർ മുൻപുള്ള റോഡിനു വശത്തുള്ള കുഴിയിൽ ചാടിയതിനെത്തുടർന്നു ബസ് നിയന്ത്രണം വിട്ടു ബാങ്കിനു മുൻവശത്തെ കൈവരിയും തൊട്ടടുത്ത വൈദ്യുതിത്തൂണും തകർത്തു റോഡിലേക്കു മറിയുകയായിരുന്നു.

മുൻഭാഗത്തെ തകർന്ന ചില്ലു വഴിയും പിന്നിലെ എമർജൻസി വാതിലിലൂടെയുമാണു യാത്രക്കാരെ നാട്ടുകാർ പുറത്തെടുത്തത്. മരിച്ച രണ്ടു പേരും ബസിനടിയിൽ കുടുങ്ങുകയായിരുന്നു. ശ്രീകൃഷ്ണപുരം പൊലീസ്, കോങ്ങാട് നിന്നെത്തിയ അഗ്നിരക്ഷാസേന, കരിമ്പുഴയിലെ ട്രോമ കെയർ യൂണിറ്റ് എന്നിവരും നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. അര മണിക്കൂറിനു ശേഷം ക്രെയിൻ കൊണ്ടു വന്നു ബസ് ഉയർത്തിയാണ് അടിയിൽപെട്ട 2 പേരെയും പുറത്തെടുത്തത്. 2 മണിക്കൂറിനു ശേഷമാണു ബസ് പൂർണമായി ഉയർത്തിയത്.

പൊന്നാനി കൊല്ലംപടി അബ്ദു റഹീമിന്റെ ഭാര്യ സൈനബ ബീവി (38), കോഴിക്കോട് ആയഞ്ചേരി, കാമിച്ചേരി കുരുട്ടീന്റവിട മൊയ്തുവിന്റെ മകൻ ബിബിഎ വിദ്യാർഥി ഇഷാൻ (18) എന്നിവരാണു മരിച്ചത്. പരുക്കേറ്റ 20 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലും പെരിന്തൽമണ്ണ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്. അപകടസമയത്തു ബസിൽ 30 പേരുണ്ടായിരുന്നുവെന്നു പൊലീസ് അറിയിച്ചു.

ബസ് ഡ്രൈവർ തമിഴ്നാട് കാരൈക്കുടി സ്വദേശി സെയ്ദ് (42) കാലിനു സാരമായി പരുക്കേറ്റു പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസ് എടുത്തിട്ടുണ്ട്.മരിച്ച സൈനബ ബീവി എടയൂർ മണ്ണത്തുപറമ്പിലെ പരേതനായ വലിയാക്കതൊടി സൈതാലി കോയ തങ്ങളുടെ മകളാണ്. മക്കൾ : നഫീസത്ത് മിസരിയ, ഫാത്തിമ ബതൂൽ.മരിച്ച ഇഷാൻ ചെന്നൈ എസ്ആർഎം കോളജ് വിദ്യാർഥിയാണ്. കോളജിൽ നിന്നു വീട്ടിലേക്കു വരുന്ന വഴിയാണ് അപകടം. മാതാവ്: ഹാജറ. സഹോദരൻ പരേതനായ ഐസാം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles