മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിന് തീപിടിച്ച് 8 പേർ മരിച്ചു. ലഖ്‌നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിൻ മധുരയിൽ നിർത്തിയപ്പോൾ കോച്ചിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. രണ്ടു സ്ത്രീകളടക്കം എട്ടു പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണ സംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.
മരിച്ചവരെല്ലാം ഉത്തർപ്രദേശ് സ്വദേശികളാണ്. അപകടത്തിൽ പരുക്കേറ്റവരുടെയും മറ്റു ആളപായങ്ങളുടെയും വിശദാംശങ്ങൾ അറിവായിട്ടില്ല. പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ടൂറിസ്റ്റ് ട്രെയിൻ നിർത്തിയത്. മധുര കളക്ടർ സംഗീതയും റെയിൽവേ ഡിവിഷണൽ മാനേജരും ട്രെയിൻ അപകടസ്ഥലത്ത് അന്വേഷണം നടത്തിവരികയാണ്.പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് 5.45ഓടെ അഗ്നിരക്ഷാസേന എത്തി.
7.15-നാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. 16730 പുനലൂര്‍-മധുര എക്‌സ്പ്രസില്‍ നാഗര്‍കോവിലില്‍നിന്നാണ് സ്വകാര്യ കോച്ച് മധുരയിലെത്തിയത്. അവിടെ മറ്റൊരു ലൈനിലേക്കു മാറ്റിയിട്ടിരിക്കുകയായിരുന്നു. ഈ കോച്ചില്‍ അനധികൃതമായി കൊണ്ടുവന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് അധികൃതര്‍ പറയുന്നു.






