കൂത്തുപറമ്പ് : പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ വ്യാജ സിദ്ധനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് എലിപ്പറ്റച്ചിറ സൗപർണികയിൽ ജയേഷ് കോറോത്താൻ (44) ആണു പിടിയിലായത്. പ്രതിയുടെ മന്ത്രവാദ കേന്ദ്രത്തിൽ സന്ദർശകയായിരുന്ന വിദ്യാർഥിനിയെ ഇവിടെ വച്ച് ഒട്ടേറെത്തവണ പീഡിപ്പിച്ചെന്നാണു പരാതി. വിദ്യാർഥിനിയെ ശല്യംചെയ്യുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയിൽ മുൻപ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും താക്കീതു നൽകി വിടുകയും ചെയ്തിരുന്നു.
വലവിരിച്ചത് സമൂഹമാധ്യമങ്ങൾ വഴി : തന്റെ കേന്ദ്രത്തിലേക്ക് ആളുകളെ എത്തിക്കാൻ നടത്തിയത് വ്യാപക പ്രചാരണംകൂത്തുപറമ്പ് ∙ പോക്സോ കേസിൽ അറസ്റ്റിലായ വ്യാജ സിദ്ധൻ ജയേഷ് കോറോത്താൻ തന്റെ ‘കച്ചവടത്തിനായി’ സമൂഹമാധ്യമങ്ങളിൽ നടത്തിയത് വ്യാപക പ്രചാരണം. എലിപ്പറ്റചിറയിൽ സൗപർണിക ചാത്തൻസ്വാമി മഠം എന്ന പേരിലാണ് ഇയാൾ കേന്ദ്രം നടത്തിയിരുന്നത്. സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണം നടത്തിയാണ് കേന്ദ്രത്തിലേക്ക് ആളുകളെ എത്തിച്ചിരുന്നത്. എല്ലാ മാസവും അമാവാസി, പൗർണമി, സംക്രാന്തി ദിവസങ്ങളിൽ രാവിലെ കർമങ്ങൾ നടത്താറുണ്ട്.മറ്റു ദിവസങ്ങളിൽ മുൻകൂട്ടി ഫോൺ വഴി ബുക്ക് ചെയ്താൽ ദുരിതദോഷ പരിഹാരത്തിനും കാര്യസാധ്യത്തിനും വഴിയുണ്ടാക്കുമെന്നാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. കേന്ദ്രത്തിനെതിരെ 2 മാസം മുൻപു പൊലീസിൽ പരാതി വന്നപ്പോൾതന്നെ ഡിവൈഎഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും കേന്ദ്രം അടച്ചുപൂട്ടി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇപ്പോൾ പരാതി നൽകിയ കുട്ടിയെപ്പോലെ മറ്റാരെങ്കിലും വലയിൽപെട്ടിട്ടുണ്ടോയെന്നു പൊലീസ് അന്വേഷിച്ചു വരികയാണ്. ഭാര്യയും മക്കളുമുള്ള ഇയാൾക്കെതിരെ ആദ്യം പരാതി പറയാൻ പെൺകുട്ടി വിസമ്മതിച്ചതിനാലാണ് നേരത്തേ താക്കീത് നൽകി വിട്ടയച്ചത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. തട്ടിപ്പിനിരയായവർ ആരെങ്കിലും രേഖാമൂലം പരാതി നൽകിയാൽ കേസെടുക്കുമെന്ന് കൂത്തുപറമ്പ് സിഐ എ.സി.ശ്രീഹരി അറിയിച്ചു.






