spot_img
Tuesday, April 28, 2026

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണം, തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്



വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും കോടതി പറഞ്ഞു. ബാലഭാസ്കറിന്റെ അച്ഛന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും സിബിഐക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന വാദം തള്ളി സിബിഐ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ സിബിഐ സംഘം ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചിരുന്നു. അപകടത്തിന് കാരണമായത് വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്ന നിഗമനത്തിലാണ് സിബിഐ അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നത്. ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായ സമയത്ത് വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണൻ അമിത വേഗതയിലായിരുന്നുവെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ 2019 സെപ്തംബർ 25ന് തിരുവനന്തപുരത്തിന് സമീപം പള്ളിപ്പുറത്തുണ്ടായ വാഹന അപകടത്തിലാണ് ബാലഭാസ്കറും മകളും മരിക്കുന്നത്. എന്നാൽ  ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളും സ്വർണ കടത്ത് കേസിൽ പ്രതികളുമായ പ്രകാശ് തമ്പിയും, വിഷ്ണു സോമസുന്ദരവും ഉള്‍പ്പെട്ട സംഘം നടത്തിയ ആസൂത്രിത കൊലപതാകമെന്നായിരുന്നു ബാലഭാസ്കറിന്‍റെ രക്ഷിതാക്കളുടെ വാദം. അപകട സമയത്ത് വാഹനമോടിച്ച് ആരാണെന്ന് പോലും തർക്കമുണ്ടായിരുന്നു. 

ബാലാഭാസ്കറിന്‍റെത് അപകടമരണമെന്നായിരുന്നു ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. ഈ റിപ്പോർട്ട് തള്ളി സിബിഐ അന്വേഷണം വേണമെന്ന കെ സി ഉണ്ണിയുടെ അപേക്ഷ പരിഗണിച്ചാണ് സർക്കാർ സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടേയും അന്തിമ റിപ്പോർട്ട്. 



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles