spot_img
Wednesday, June 3, 2026

എ.ഐ. ക്യാമറ: നിയമസഭയിലും ഹൈക്കോടതിയിലും സമർപ്പിച്ച കണക്കിലും പോലീസ് കണക്കിലും വ്യത്യാസമില്ല; മന്ത്രി ആന്റണി രാജു



ജൂൺ 5 മുതൽ സെപ്റ്റംബർ 30 വരെ പ്രോസസ് ചെയ്ത ട്രാഫിക് നിയമലംഘനങ്ങൾ

            എ.ഐ. ക്യാമറ സ്ഥാപിച്ചതിനെ തുടർന്ന് റോഡ് അപകടങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ കണക്കും ഗതാഗത മന്ത്രി നിയമസഭയിൽ പറഞ്ഞ കണക്കും പോലീസ് സോഫ്റ്റ് വെയറിൽ അന്നു വരെയുള്ള കണക്കും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

            2023 ആഗസ്റ്റ് മാസത്തെ റോഡ് അപകടം സംബന്ധിച്ച്, സെപ്റ്റംബർ 6ന് ഗവൺമെന്റ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്ന കണക്ക്, സെപ്റ്റംബർ 5-ന് കേരളാ പോലീസിന്റെ റാപ്പിഡ് സോഫ്റ്റ് വെയറിൽ നിന്ന് ലഭ്യമായ കണക്ക് പ്രകാരം തന്നെയാണ് എന്ന് മന്ത്രി പറഞ്ഞു.

            2022 ആഗസ്റ്റ് മാസത്തെയും 2023 ആഗസ്റ്റ് മാസത്തെയും റോഡ് അപകടം, മരണം, മുറിവേറ്റവർ എന്നിവയുടെ എണ്ണം സംബന്ധിച്ച് നിയമസഭയിൽ സെപ്റ്റംബർ 12-ന് ഗതാഗത മന്ത്രി നൽകിയ മറുപടിയും സെപ്റ്റംബർ 11- ലെ കേരളാ പോലീസിന്റെ റാപ്പിഡ് സോഫ്റ്റ് വെയറിൽ നിന്ന് ലഭ്യമായ രേഖയും ശരിവയ്ക്കുന്നതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

            റോഡ് അപകടങ്ങളിൽ ഗുരുതരമായി പരിക്ക് പറ്റിയവർ ഐ.സി.യുവിലും വെന്റിലേറ്ററിലും ചികിത്സയിൽ കഴിയുന്നതിനാൽ മരിക്കുന്നവരുടെ എണ്ണത്തിൽ ആദ്യം കിട്ടുന്ന കണക്ക് വളരെ കുറവാണെങ്കിലും വ്യത്യാസം വരാമെന്നും നിയമസഭയിൽ കണക്കുകൾ വിശദീകരിക്കുമ്പോൾ തന്നെ പ്രസ്താവിച്ച കാര്യം മന്ത്രി ചൂണ്ടിക്കാണിച്ചു.

            വസ്തുത ഇതായിരിക്കെ 2023 ആഗസ്റ്റ് മാസത്തെ റോഡ് അപകട കണക്ക് സംബന്ധിച്ച് കേരളാ പോലീസിന്റെ കണക്കിനു വ്യത്യാസമായിട്ടാണ് സർക്കാർ സെപ്റ്റംബർ 6-ന് ഹൈക്കോടതിയിലും, ഗതാഗത മന്ത്രി സെപ്റ്റംബർ 12-ന് നിയമസഭയിലും കണക്കുകൾ അവതരിപ്പിച്ചതെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നു മന്ത്രി പറഞ്ഞു.

            2022 ജൂൺ മാസം വരെ കേരളത്തിൽ 1,60,49,041 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2023 ജൂൺ മാസം വരെ 1,68,20,672 വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. 7,71,631 വാഹനങ്ങൾ ഒരു വർഷത്തിനുള്ളിൽ വർധിച്ചു. 4.8% വാഹനപ്പെരുപ്പം ഉണ്ടായിട്ടുണ്ട്.

            ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന്റെ കണക്കു പ്രകാരം കേരളത്തിലെ പ്രധാന സർക്കാർ ആശുപത്രികളിലെ കാഷ്വാലിറ്റിയിൽ 2022 ജൂണിൽ 13,219 റോഡ് അപകടവും 2023 ജൂണിൽ 12,421 മാണ് റിപ്പോർട്ട് ചെയ്തത്. 2022 ജൂലൈ മാസം 6608-ഉം 2023 ജൂലൈ മാസം 6088-ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

            ജൂൺ 5 മുതൽ സെപ്റ്റംബർ 30 വരെ പ്രോസസ് ചെയ്ത ട്രാഫിക് നിയമലംഘനങ്ങൾ

OffenceJune-Sept 
ഹെൽമറ്റ് ധരിക്കാത്തവർ6,22,722
ഹെൽമറ്റ് ധരിക്കാത്ത സഹയാത്രികർ3,35,310
ട്രിപ്പിൾ റൈഡ്19,105
ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തവർ4,64,413
മുൻസീറ്റ് സഹയാത്രികർ സീറ്റ് ബെൽറ്റ് ധരിക്കാത്തവർ4,91,851 
മൊബൈൽ ഫോൺഉപയോഗിച്ചവർ16,308

 2023 ജൂൺ 5 മുതൽ സെപ്റ്റംബർ 30 വരെ ഇ-ചെല്ലാൻ ജനറേറ്റ് ചെയ്തത്

OffenceJune JulyAugSep
ഹെൽമറ്റ് ധരിക്കാത്തവർ2,29,549 2,38,010 1,39,126 18,413 
ഹെൽമറ്റ് ധരിക്കാത്ത സഹയാത്രികർ1,10,961 1,29,271 86,140 11,560 
ട്രിപ്പിൾ റൈഡ്6,708 7,207 4,783 606 
ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തവർ1,73,994 1,68,848 99,569 23,508 
മുൻസീറ്റ് സഹയാത്രികർ സീറ്റ് ബെൽറ്റ് ധരിക്കാത്തവർ2,06,266 1,70,877 97,218 20,819 
മൊബൈൽ ഫോൺഉപയോഗിച്ചവർ6,693 5,869 3,548 583 

            2023 സെപ്റ്റംബർ മാസത്തെ കണക്ക് പ്രകാരം എം.പി, എം.എൽ.എമാർ 56 പ്രാവശ്യം നിയമലംഘനം നടത്തിയതായി കണ്ടെത്തി.

            1,02,80,15,250 രൂപ (നൂറ്റി രണ്ട് കോടി എൺപത് ലക്ഷത്തി പതിനയ്യായിരത്തി ഇരുനൂറ്റി അൻപത് രൂപ) യുടെ ചെല്ലാൻ തയ്യാറാക്കിയെങ്കിലും 14,88,25,250 രൂപ (പതിനാലു കോടി എൺപത്തിയെട്ടു ലക്ഷത്തി ഇരുപത്തി അയ്യായിരത്തി ഇരുനൂറ്റി അൻപത് രൂപ) യാണ്. 2023 ഒക്ടോബർ 8 വരെ പിഴയായി ഒടുക്കിയിട്ടുള്ളത്.

            മോട്ടോർ വാഹന നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന സമയം തന്നെ പരിവാഹൻ വെബ് സൈറ്റിൽ നിന്നും എസ്.എം.എസ് സന്ദേശം വാഹന ഉടമകൾക്ക് രജിസ്‌ട്രേഡ് മൊബൈൽ നമ്പറിൽ ലഭിക്കും. ഈ സന്ദേശത്തിൽ ലഭ്യമാകുന്ന ലിങ്കിൽ നിന്നും വാഹനത്തിന്റെ നിയമ ലംഘനം വ്യക്തമാകുന്ന ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ വാഹന ഉടമയ്ക്ക് ലഭ്യമാണ്. ഇതു കൂടാതെ ഇ-ചെല്ലാൻ നോട്ടീസ് വാഹന ഉടമയ്ക്ക് തപാൽ മാർഗ്ഗം അയച്ചു നൽകുകയും ചെയ്യുന്നുണ്ട്.

            ഇത്തരത്തിലുള്ള അറിയിപ്പുകൾ ലഭിച്ചിട്ടും 30 ദിവസത്തിനകം പിഴ അടയ്ക്കാത്ത കേസുകൾ വെർച്വൽ കോടതിയിലേക്ക് അയയ്ക്കുന്നത് സംബന്ധിച്ചും വാഹന ഉടമയ്ക്ക് എസ്.എം.എസ്. സന്ദേശം നൽകുന്നുണ്ട്. 60 ദിവസത്തിനകം പിഴ അടയ്ക്കാത്ത കേസുകൾ റഗുലർ കോടതിയിലേക്ക് വിചാരണ നടപടികൾക്കായി അയയ്ക്കുന്നവയിൽ കോടതിയിൽ പിഴ അടയ്ക്കാം.

            യഥാർത്ഥ മൊബൈൽ നമ്പരുകൾ വാഹന ഉടമകൾ വെബ് സൈറ്റിൽ ഉൾപ്പെടുത്തിയാൽ അറിയിപ്പുകൾ യഥാസമയം ലഭിക്കുകയും സമയബന്ധിതമായി പിഴ അടച്ച് അനാവശ്യ കാലതാമസവും നിയമക്കുരുക്കും സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും സാധിക്കും.

            കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങൾക്കും 2023 നവംബർ 1 മുതൽ ഡ്രൈവർക്കും മുൻ സീറ്റിലെ സഹയാത്രികനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles