ഷൊർണുർ- നിലമ്പൂർ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധിച്ചിരുന്ന വ്യാജ ടിടിഇ ആർപിഎഫിന്റെ പിടിയിലായി. റെയിൽവേയുടെ വ്യാജ ഐഡി കാർഡ് കാണിച്ച് കുറച്ചു ദിവസങ്ങളായി ഇയാൾ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്നു. നിലമ്പൂർ ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അരവിന്ദാക്ഷന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ ചെറുകരക്കും അങ്ങാടിപ്പുറത്തിനും ഇടക്ക് എഎസ്ഐ അരവിന്ദാക്ഷനും ഹെഡ് കോൺസ്റ്റബിൾ മുജീബ് റഹ്മാനും നടത്തിയ പരിശോധനയിലാണ് മങ്കട വേരുമ്പുലാക്കൽ സുൽഫിക്കർ (28) എന്നയാളെ പിടികൂടിയത്. പ്രതിയെ പിന്നീട് പാലക്കാട് ഡിവിഷൻ ആർപിഎഫ് അസിസ്റ്റന്റ് കമ്മീഷണർമാരുടെ നിർദേശ പ്രകാരം ഷൊർണൂർ ആർപിഎഫ് പോസ്റ്റ് കമാൻഡർ ശ്രീമതി ക്ലാരി വത്സ ഷൊർണൂർ റെയിൽവേ പോലീസിന് തുടർ നടപടികൾക്കായി കൈമാറി. ഷൊർണുർ റെയിൽവേ പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ അനിൽ മാത്യു തുടരന്വേഷണം ആരംഭിച്ചു.






