തിരുവനന്തപുരം: സ്ത്രീധനത്തർക്കത്തെ തുടർന്ന് യുവ ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ പിടിയിലായ ഡോ.റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദ് ഒളിവിൽ പോയി. കരുനാഗപ്പള്ളിയിലെ വീട് പൂട്ടി കുടുംബത്തോടൊപ്പമായിരുന്നു റഷീദ് ഒളിവിൽ പോയത്. അബ്ദുൽ റഷീദ് ഉടൻ പിടിയിലാവുമെന്നാണ് അന്വേഷണസംഘം പറയുന്നത്. നാല് പേജുള്ള ആത്മഹത്യാ കുറിപ്പാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇതിൽ റുവൈസിന്റെ പിതാവാണ് കൂടുതൽ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതെന്നാണ് പറഞ്ഞിട്ടുള്ളത്. റുവൈസുമായുള്ള ഷഹ്‌നയുടെ ചാറ്റുകളിലും ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകളുണ്ട്.റുവൈസിന്റെ മൊബൈലിൽ വിവരങ്ങൾ മായ്ച്ചു കളഞ്ഞ നിലയിലാണ്. ഇത് തിരിച്ചെടുക്കാൻ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഷഹ്‌നയുടെ മൊബൈലിൽ നിന്നും ഇവർ തമ്മിലുള്ള ചാറ്റിന്റെ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.റിമാൻഡിലുള്ള റുവൈസിനെ കസ്റ്റഡിയിൽ വാങ്ങാൻ മെഡിക്കൽ കോളേജ് പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച കസ്റ്റഡിയിൽ നൽകിയേക്കും. ഇരുവീടുകളിലടക്കം കൊണ്ടുപോയി തെളിവെടുപ്പു നടത്തേണ്ടതുണ്ട്






