spot_img
Wednesday, April 22, 2026

‘ഷബ്നയുടെ ബന്ധുക്കൾ തെളിവുകൾ നിരത്തി’, ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കണമെന്ന് വനിതാ കമ്മിഷന്‍



കോഴിക്കോട്: ഷബ്നയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന വിരുദ്ധനിയമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാൻ വനിതാ കമ്മീഷൻ നിര്‍ദേശം.  വടകര ഓര്‍ക്കാട്ടേരിയിലെ മരണപ്പെട്ട ഷബ്‌നയുടെ ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും സഹോദരിയുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് വടകര ഡിവൈഎസ്പിയ്ക്ക് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി നിര്‍ദേശം നല്‍കിയത്.

വടകര ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃ ഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഷബ്നയുടെ ഉമ്മയെയും ബന്ധുക്കളെയും വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. ഭര്‍തൃഗൃഹത്തില്‍വച്ചു നിരന്തരമായി പീഡനത്തിനിരയാക്കി മരണത്തിലേക്ക് ഷബ്‌നയെ തള്ളിവിട്ടുവെന്നതിനു വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്കു മുന്‍പാകെ ബന്ധുക്കള്‍ തെളിവുകള്‍ നിരത്തി. ഷബ്‌നയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ വീട് സന്ദര്‍ശിച്ചത്.

അതേസമയം, കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയിൽ ദിവസങ്ങൾക്കു ശേഷമാണ് ഭർത്താവിെൻറ ബന്ധുക്കളെ പൊലീസ് പ്രതി ചേർത്തത്. ഷബ്നയുടെ ഭർത്താവിെൻറ മാതാപിതാക്കൾ, സഹോദരി എന്നിവരെയാണ് പ്രതി ചേർത്തത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്. ഇവർ നിലവിൽ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.പ്രതി ചേർക്കുന്നതിൽ ഷബ്നയുടെ മകളുടെ മൊഴിയാണ് നിർണായകമായത്. ഡിവൈഎസ്പി ഷബ്നയുടെ ബന്ധുക്കളുടെ മൊഴി എടുത്തു. തുടർന്ന് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബന്ധുക്കൾക്ക് പൊലീസ് ഉറപ്പു നൽകി.

കേസ് ഇഴഞ്ഞുനീങ്ങുകയാണെന്നും പ്രതികളെ സംരക്ഷിക്കുകയാണെന്നും നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസിെൻറ പുരോഗതിയുമായി ബന്ധപ്പെട്ട് സർവകക്ഷി സംഘം എസ്പിയെ കണ്ടു. നിലവിൽ കേസിൽ ഷബ്നയുടെ ഭർത്താവിെൻറ അമ്മാവൻ ഹനീഫ നിലവിൽ റിമാൻഡിലാണ്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കൾ വിമർശിച്ചതിന് പിന്നാലെയാണ് ഡിവൈഎസ്പി ഷബ്നയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തത്. 



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles