ഫറോക്ക് :100 കിലോഗ്രാം മത്സ്യം ആവശ്യപ്പെട്ടെത്തിയ വിഡിയോ കോളിൽ ഫറോക്കിലെ മത്സ്യവ്യാപാരിക്കു നഷ്ടപ്പെട്ടത് 22,109 രൂപ. ഫറോക്ക് കരുവൻതിരുത്തി റോഡിലെ മാർക്കറ്റിലെ മത്സ്യ വ്യാപാരിയുട ബാങ്ക് അക്കൗണ്ടിലെ പണമാണ് സൈബർ തട്ടിപ്പു സംഘം അപഹരിച്ചത്. ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകി.കഴിഞ്ഞ ദിവസം വൈകിട്ട് പട്ടാളക്കാരൻ എന്ന വ്യാജേന വ്യാപാരിയെ വിഡിയോ കോളിൽ വിളിച്ച് 100 കിലോ മത്സ്യം ആവശ്യപ്പെട്ടു. പട്ടാള ക്യാംപിലേക്ക് ആണെന്നു വിശ്വസിപ്പിക്കാൻ ജവാന്മാർ നിൽക്കുന്ന ഫോട്ടോയും അയച്ചു. ഹിന്ദി സംസാരിക്കാൻ അറിയാത്ത വ്യാപാരി ഒപ്പമുണ്ടായ തൊഴിലാളിയെ ഓർഡർ എടുക്കാൻ ഏൽപിച്ചു. ഇവർ മത്സ്യത്തിന് 28,000 രൂപ വില ഉറപ്പിച്ചു
സൈനിക അക്കൗണ്ട് ആയതിനാൽ ഗൂഗിൾ പേയിൽ പണം അയയ്ക്കാൻ സാധ്യമല്ലെന്നു പറഞ്ഞു വിശ്വസിപ്പിച്ച സംഘം സൂത്രത്തിൽ വ്യാപാരിയുടെ ഗൂഗിൾ പേ അക്കൗണ്ട് തുറപ്പിച്ചു. തട്ടിപ്പു സംഘം നൽകിയ നിർദേശ പ്രകാരം ബാങ്ക് തിരഞ്ഞെടുത്തു അവർ പറഞ്ഞ 6 അക്ക നമ്പർ അടിച്ചു.പിന്നീട് സ്വന്തം പിൻ നൽകിയതോടെ എസ്ബിഐ ഫറോക്ക് ശാഖ അക്കൗണ്ടിൽ ഉണ്ടായിരുന്ന മുഴുവൻ തുകയും നഷ്ടപ്പെട്ടു. പണം നഷ്ടപ്പെട്ട സന്ദേശം വന്നപ്പോഴാണ് തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത്. ഉടൻ പൊലീസിലും ബാങ്കിലും പരാതി നൽകി. ഇക്കാര്യത്തിൽ അന്വേഷണം നടത്തി വരികയാണെന്നു പൊലീസ് അറിയിച്ചു.






