കോഴിക്കോട് : ബസുകളിലെ നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാൻ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചു പരിശോധന നടത്തി. കോഴിക്കോട്, താമരശ്ശേരി, മുക്കം, നരിക്കുനി, വടകര, പേരാമ്പ്ര സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചു നടന്ന പരിശോധനയിൽ പിഴയായി 1,17000 രൂപ ഈടാക്കി. എയർ ഹോൺ ഘടിപ്പിച്ച 31 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. നിയമം ലംഘിച്ചു നടത്തിയ അലങ്കാരങ്ങൾ എടുത്തു മാറ്റാൻ നിർദേശം നൽകി.
തലശ്ശേരി – കോഴിക്കോട് റൂട്ടിൽ ജീർണിച്ച ബോഡിയുമായി സർവീസ് നടത്തിയ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി.റോഡിൽ അടിയുണ്ടാക്കിയ ബേപ്പൂർ – മെഡിക്കൽ കോളജ് റൂട്ടിലെ ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസൻസ് 3 മാസത്തേക്കു സസ്പെൻഡ് ചെയ്തു.നിയമവിരുദ്ധ അലങ്കാരങ്ങളുമായി സർവീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ബി.ഷെഫീഖ് പറഞ്ഞു.






