കുറ്റ്യാടി: ഇന്ത്യയിലേയും വിദേശത്തെയും നക്ഷത്ര ഹോട്ടലുകളില്‍ ദീർഘകാലം ഷെഫായി സേവനമനുഷ്ഠിച്ചും ടിവി ചാനലുകളില്‍ നടത്തിയ കുക്കറി ഷോകളിലൂടെയും ശ്രദ്ധേയനായ യുവ ഷെഫ് സജിത്രന്‍റെ അകാലത്തിലെ വേർപാട് നൊമ്പരമായി മാറി.
പാചക കലയിലെ നൈപുണ്യം കൊണ്ട് ശ്രദ്ധേയനാകുമ്പോള്‍ തന്നെ കലാ- സാംസ്കാരിക മേഖലകളിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. ഡോക്യുമെന്‍ററികള്‍ ഷോർട്ട് ഫിലിമുകള്‍, ആല്‍ബങ്ങള്‍ മുതലായ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
മീഡിയാ വണ്ണില്‍ പ്രക്ഷേപണം ചെയ്ത പച്ചമുളക്, ട്രീറ്റ് കുക്കറി ഷോ ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്ത മൈ സൂപ്പർ ഷെഫ് തുടങ്ങിയ പരിപാടികളിലൂടെ സജിത്രൻ ജനശ്രദ്ധയാകർഷിച്ചു. ബേസിക് നോളജ് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ്, ദി വോയ്സ് ഓഫ് വയനാട് തുടങ്ങിയ ഡോക്യുമെന്‍ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
കോഴിക്കോട് കെപിഎം ട്രിപെന്‍റ ഹോട്ടലില്‍ എക്സിക്യൂട്ടീവ് ഷെഫായിരിക്കെയാണ് ന്യൂമോണിയ ബാധിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്.
കുണ്ടുതോട് തോട്ടക്കാട് മിച്ചഭൂമി സമരയോദ്ധാവും സിപിഎം മുൻകാല ബ്രാഞ്ച് സെക്രട്ടറിയുമായ പരേതനായ കുട്ടിക്കുന്നുമ്മല്‍ ബാലനാണ് സജിത്രന്‍റെ പിതാവ്. പരേതയായ കുട്ടിക്കുന്നുമ്മല്‍ കല്യാണി മാതാവാണ്. ഭാര്യ വിനീത. മകൻ: ഫിദല്‍ വി. സജിത്രൻ. സഹോദരൻ സജി കുട്ടിക്കുന്നുമ്മല്‍ (മഹാരാഷ്ട്രയില്‍ അധ്യാപകനാണ്).






