പുൽപള്ളി : വയനാട്ടിൽ വന്യജീവി ആക്രമണങ്ങൾക്കെതിരെ ജനരോഷം അണപൊട്ടിയ പുൽപള്ളിയിൽ ഇന്നും നാളെയും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കുറവ ദ്വീപിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ മൃതദേവുമായി ഇന്ന് രാവിലെ പുൽപ്പള്ളിയിൽ നടത്തിയ പ്രതിഷേധം അക്രമാസക്‌തമായി. രാവിലെ പത്തുമണിയോടെ പുൽപള്ളിയിൽ എത്തിച്ച മൃതദേഹം മാറ്റാൻ ജനങ്ങൾ സമ്മതിച്ചില്ല. പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. പുൽപ്പള്ളി ബസ് സ്‌റ്റാൻഡിലെ കടമുറികൾ പൊളിച്ചു. പൊലീസ് രണ്ടുവട്ടം ലാത്തിവീശി. പൊലീസ് ഗോ ബാക്ക് മുദ്രാവാക്യവുമായി പ്രതിഷേധക്കാർ പുൽപ്പള്ളി ടൗണിൽ തുടരുകയാണ്.
ജനപ്രതിനിധികൾക്കുനേരെയും പ്രതിഷേധം അണപൊട്ടി. ടി.സിദ്ദിഖിനും ഐ.സി.ബാലകൃഷ്‌ണനും എതിരെ ഒരുവിഭാഗം പ്രതിഷേധിച്ചു. അതേസമയം രാഹുൽ ഗാന്ധി ഇന്ന് രാത്രി വയനാട്ടിലേക്ക് എത്തിച്ചേരും. വാരണസിയിൽനിന്ന് അഞ്ചുമണിക്ക് രാഹുൽ ഗാന്ധി കേരളത്തിലേക്ക് തിരിക്കും. ന്യായ് യാത്രയ്ക്ക് ഒരുദിവസം അവധി നൽകിയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്.






