തിരുവനന്തപുരം∙ പാലക്കാട് ജില്ലയിൽ ഹയർസെക്കൻഡറി സ്കൂളിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് പ്രിൻസിപ്പലിനെ വിദ്യാർഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ഉൾപ്പെടെ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകിയത്.വിഡിയോ എടുത്ത അധ്യാപകരുടെ നടപടിയില്‍ സമൂഹമാധ്യമങ്ങളിൽ അടക്കം കടുത്ത വിമർശനം ഉയർന്നിരുന്നു. വെറും പതിനാറോ, പതിനേഴോ വയസ്സുമാത്രം പ്രായമുള്ള വിദ്യാർഥിയുടെ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ അധ്യാപകർ പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് വിമർശനം. പാലക്കാട് ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് അധ്യാപകരെയും രക്ഷിതാക്കളെയും നാട്ടുകാരെയും ഞെട്ടിച്ച സംഭവം.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയോ അതില്‍ കുറവോ ആയ പട്ടികവർഗ വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം. പ്രത്യേക ദുര്‍ബല വിഭാഗക്കാരെ വരുമാന പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രവേശന പരീക്ഷ മാര്‍ച്ച് എട്ടിന് നടത്തും. പ്രത്യേക ദുര്‍ബല വിഭാഗക്കാരും പ്രവേശന പരീക്ഷ എഴുതണം. അപേക്ഷകള്‍ www.stmrs.in എന്ന വെബ്‌സൈറ്റ് വഴി അയക്കുക. അവസാന തിയതി ഫെബ്രുവരി 20. ഫോണ്‍: 0472-2812557
ജില്ല കോടതിപ്പാലം നിർമാണം: ആലപ്പുഴ ബോട്ടുജെട്ടി ഓർമയാകുന്നു
ആലപ്പുഴ: പൈതൃകപദ്ധതിയുടെ ഭാഗമായി ജില്ല കോടതിപ്പാലം പൊളിച്ച് നവീകരിക്കുന്നതിന്റെ ഭാഗമായി നഗരഹൃദയത്തിലെ ചരിത്രമുറങ്ങുന്ന ആലപ്പുഴ ബോട്ടുജെട്ടിക്ക് സ്ഥാനചലനം.
ഫെബ്രുവരി ഒന്ന് മുതൽ നിലവിലെ ബോട്ടുജെട്ടിക്ക് സമീപം താൽക്കാലിക സംവിധാനമൊരുക്കി മാതാജെട്ടിയിലേക്ക് മാറ്റുന്ന പ്രവർത്തികളാണ് പുരോഗമിക്കുകയാണ്. ഇലക്ട്രിഫിക്കേഷൻ ജോലികളും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനവുമാണ് നടക്കുന്നത്. ഇതിന് മുന്നോടിയായി നിലവിലെ ബോട്ടുജെട്ടിക്ക് സമീപത്തെ കടകൾ, സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ് അടക്കമുള്ള കെട്ടിടങ്ങൾ ഈമാസം 31നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജലഗതാഗതവകുപ്പ് അധികൃതർ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി.
സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്
ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില റെക്കോർഡിട്ടു. ഇതോടെ ആദ്യമായി സ്വർണവില 60,000 കടന്നു, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,200 രൂപയാണ്.
തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെയും ഇന്നുമായി 720 രൂപയോളമാണ് സ്വർണത്തിന് വർധിച്ചത്. ജനുവരി ഒന്ന് മുതൽ സ്വർണവില ഉയരുന്നുണ്ട്. ചെറിയ ഇടിവുകൾ മാത്രമാണ് ഉണ്ടായത്. ജനുവരി ഒന്നിന് 57,200 ആയ സ്വർണവില രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്ക് 59,000 ത്തിലേക്ക് എത്തി. ഇപ്പോൾ മൂന്നാഴ്ച പിന്നിടുമ്പോൾ 60000 കടന്നിരിക്കുകയാണ്, ഇസ്രായേലും ഹമാസും ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പു വെച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില ഉയരാൻ കാരണമായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,525 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6205 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.
ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജനുവരി 01 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 57,200 രൂപ
ജനുവരി 02 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 57,440 രൂപ
ജനുവരി 03 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 58,080 രൂപ
ജനുവരി 04 – ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 57,720 രൂപ
ജനുവരി 05 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 06 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 07 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 08 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. . വിപണി വില 57,800 രൂപ
ജനുവരി 09 – ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 58,080 രൂപ
ജനുവരി 10 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 58,280 രൂപ
ജനുവരി 11 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 58,520 രൂപ
ജനുവരി 12 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,520 രൂപ
ജനുവരി 13 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 58,720 രൂപ
ജനുവരി 14 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 58,640 രൂപ
ജനുവരി 15 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 58,720 രൂപ
ജനുവരി 16 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 59,120 രൂപ
ജനുവരി 17 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 59,600 രൂപ
ജനുവരി 18 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 59,480 രൂപ
ജനുവരി 19 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 59,480 രൂപ
ജനുവരി 20 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 59,600 രൂപ
ജനുവരി 21 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 59,600 രൂപ
ജനുവരി 22 – ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 60,200 രൂപ
സുബൈദ കൊലക്കേസ്; പ്രതിയായ മകനെ മാനസിക വിഭ്രാന്തി, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസിൽ പ്രതിയായ മകൻ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയിൽ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് മാറ്റിയത്. അതേസമയം, പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കഴിഞ്ഞ ദിവസമാണ് ലഹരിക്കടിമയായ മകൻ ആഷിഖ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പണം നൽകാത്തത്തിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്.
കൊലപാതകത്തിന് രണ്ടു ദിവസം ആഷിഖ് വീട്ടിൽ എത്തിയിരുന്നില്ല. എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു മറുപടി. പിന്നീടുണ്ടായ തർക്കത്തിനൊടുവിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ പിതാവ് വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞു. പിന്നീട് കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളർത്തിയത്. ലഹരി ഉപയോഗിച്ച് നേരത്തെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ചതോടെ അടിവാരത്തെ സ്വന്തം വീട്ടിൽ നിന്നും ഇവർ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. അവിടെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കി. അതോടെ പുതുപ്പാടിയിൽ താമസിക്കുന്ന സഹോദരിക്ക് അടുത്തേക്ക് മാറി. മകനോട് ഒപ്പം താമസിക്കാനുള്ള ആഗ്രഹമാണ് വിനയായതെന്ന് അയൽവാസികൾ പറയുന്നത്
താനൂർ ബോട്ടപകടം; 103 സാക്ഷികൾക്കും നോട്ടീസ്,
മലപ്പുറം: മലപ്പുറം താനൂർ ബോട്ടപകടത്തിൽ അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി.103 സാക്ഷികളെയാണ് തെളിവെടുപ്പിനായി കമ്മീഷൻ വിളിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് വികെ മോഹനൻ അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് തെളിവെടുപ്പ് ആരംഭിച്ചത്. കമ്മീഷനു മുന്നിൽ ഹാജരാകാൻ 103 സാക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. തിരൂർ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ ഇന്നലെ ആരംഭിച്ച തെളിവെടുപ്പ് ജനുവരി 30 ന് പൂർത്തിയാക്കും. ബോട്ടപകടത്തിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷണമാണ് കമ്മീഷൻ്റെ ലക്ഷ്യം.
അപകടം നടന്ന് രണ്ട് വർഷമാകുമ്പോഴും കമ്മീഷൻ കാര്യമായ ഇടപെടലുകൾ നടത്തിയില്ല എന്ന പരാതികൾ നേരത്തെ ഉയർന്നിരുന്നു. അപകടത്തിൽ ഇരയായവരിൽ പലരും തുടർ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിക്കുകയാണ്. ഇവർ പലരും കമ്മീഷനെയും സമീപിച്ചിരുന്നു.
എന്നാൽ ഇത് തങ്ങളുടെ അധികാര പരിധിയിൽ വരില്ലെന്നതാണ് അന്വേഷണ കമ്മീഷൻ്റെ നിലപാട്. 2023 മേയ് ഏഴിന് താനൂർ തൂവൽത്തീരം ബീച്ചിലാണ് ബോട്ടപകടത്തിൽ പെട്ടത്. 15 കുട്ടികളടക്കം 22 പേരാണ് അപകടത്തിൽ മരിച്ചത്.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 23 മുതൽ
കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പ് ജനുവരി 23 മുതൽ 26വരെ കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 23ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നൊബേൽ സാഹിത്യ ജേതാക്കളായ ഡോ. വെങ്കി രാമകൃഷ്ണനും എസ്തർ ഡുഫ്ലോയും ജെന്നി ഏർപെൻബെക്ക്, പോൾ ലിഞ്ച്, മൈക്കൽ ഹോഫ്മാൻ, ഗൌസ്, സോഫി മക്കിന്റോഷ്, ജോർജി ഗൊസ്പോഡിനോവ് എന്നീ ബുക്കർ സമ്മാന ജേതാക്കളും അടക്കം 15 രാജ്യങ്ങളിൽ നിന്നായി 500ഓളം പ്രഭാഷകർ പങ്കെടുക്കും.കെ.എൽ.എഫിലെ അതിഥി രാജ്യമായ ഫ്രാൻസിൽനിന്ന് ഫിലിപ്പ് ക്ലോഡൽ, പിയറി സിങ്കാരവെലു, ജോഹന്ന ഗുസ്താവ്സൺ, സെയ്ന അബിറാച്ചെഡ് തുടങ്ങിയവരാണ് എത്തുന്നത്. ചരിത്രകാരൻ രാമചന്ദ്ര ഗുഹ, നടൻ നസറുദ്ദീൻ ഷാ, നടി ഹുമ ഖുറേഷി, വയലിൻ മാന്ത്രികൻ എൽ. സുബ്രഹ്മണ്യം, പുല്ലാങ്കുഴൽ വിദഗ്ധൻ ഹരിപ്രസാദ് ചൗരസ്യ, ഇറാ മുഖോട്ടി, മനു എസ്. പിള്ള, അമിത് ചൗധരി, എബ്രഹാം വർഗീസ് തുടങ്ങിയ പ്രശസ്ത ഇന്ത്യക്കാരും പങ്കെടുക്കും.
മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം: പ്രതിഷേധം തുടരുന്നു;
കോഴിക്കോട്∙ മരുന്നുക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസ് ഉപരോധിച്ചു. പ്രിൻസിപ്പൽ സ്ഥലത്തില്ലാത്തതിനാൽ വൈസ് പ്രിൻസിപ്പൽ എ.അരുൺകുമാറുമായി നേതാക്കൾ ചർച്ച നടത്തി. പ്രിൻസിപ്പലുമായി ഫോണിലും ചർച്ച നടത്തി. എന്നാൽ മരുന്നുക്ഷാമം എന്നു പരിഹരിക്കുമെന്നതു സംബന്ധിച്ച് ഉറപ്പു ലഭിച്ചില്ല. തുടർന്നു പ്രിൻസിപ്പൽ ഓഫിസിനു മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ മെഡിക്കൽ കോളജ് പൊലീസ് എത്തി അറസ്റ്റു ചെയ്തു നീക്കി.
4 പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് പുറത്തെത്തിച്ചു. ഇവരെ മെഡിക്കൽ കോളജ് പൊലീസിന്റെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനു പിറകെ അറസ്റ്റ് ചെയ്ത് പുറത്തെത്തിച്ച പ്രവർത്തകരെ കൊണ്ടുപോകാൻ വാഹനം ലഭിച്ചില്ല. ഇതോടെ പ്രവർത്തകർ മെഡിക്കൽ കോളജിന്റെ കാർപോർച്ചിൽ ഇരുന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. പൊലീസ് സ്റ്റേഷനിലേക്ക് അവരെ നടത്തിക്കൊണ്ടുപോയി. ഉപരോധം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എ.അരുൺദേവ് ഉദ്ഘാടനം ചെയ്തു.
അത്യാവശ്യ മരുന്നുകൾ സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെയോ എച്ച്‌ഡിഎസിന്റെ ന്യായ വില മെഡിക്കൽ ഷോപ്പിലൂടെയോ ലഭ്യമാക്കാതെയാണ് മരുന്നുകൾ എത്തിച്ചെന്ന വ്യാജ പ്രചാരണം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ആർ.ഷഹീൻ അധ്യക്ഷനായിരുന്നുബബിത്ത് മാലോൽ, വൈശാഖ് കണ്ണോറ, സനൂജ് കുരുവട്ടൂർ എന്നിവർ പ്രസംഗിച്ചു. എം.ഷിബു, പി.പി.റമീസ്, അഭിജിത്ത് ഉണ്ണികുളം, ഫസൽ പാലങ്ങട്, അസീസ് മാവൂർ, ആഷിഖ് പിലാക്കൽ, പി.ആഷിഖ്, റിനേഷ് ബാൽ, ജ്യോതി ജി.നായർ, വി.ആർ.കാവ്യ, ജിനീഷ് ലാൽ മുല്ലാശ്ശേരി, ആഷിക് കുറ്റിച്ചിറ, എംസിറാജുദ്ദീൻ, ജെറിൽ ബോസ് തുടങ്ങിയവർ ഉപരോധത്തിനു നേതൃത്വം നൽകി.
മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കടന്നയാൾ മണിക്കൂറുകൾക്കകം പിടിയിൽ
ആലുവ: മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കടന്നയാളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. അങ്കമാലി ജോസ്പുരം ഭാഗത്ത് കറുതോൻ വീട്ടിൽ ജീസ്മോൻ സാബു (22)വിനെയാണ് ആലുവ പൊലീസ് പിടികൂടിയത്.
20ന് രാവിലെ 10ന് പുളിഞ്ചോട് ഭാഗത്ത് വച്ച്, ഫോൺ ചെയ്ത് നടന്നുവരികയായിരുന്ന ആലപ്പുഴ സ്വദേശിനിയുടെ മൊബൈൽ ഫോണാണ് ഇരുചക്രവാഹനത്തിൽ വന്ന പ്രതി തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്. യുവതി ഉടനെ പൊലീസിൽ പരാതി നൽകി. ഇവർ പറഞ്ഞ അടയാളം വച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.



