spot_img
Wednesday, June 17, 2026
Home Blog Page 63

കാറിൽ എസി എത്രത്തോളം നേരം ഉപയോഗിക്കുന്നോ, അത്രയും ഇന്ധനനഷ്ടം; മൈലേജ് കൂട്ടാൻ ഈ കാര്യങ്ങള്‍ പരീക്ഷിക്കൂ…

0

ഇപ്പോള്‍ വേനൽക്കാലമാണല്ലോ… കാറിൽ യാത്ര ചെയ്യുമ്പോള്‍ എസിയുടെ ഉപയോഗം ചൂടായതിനാൽ തന്നെ വളരെ കൂടുതലാണ്. എന്നാൽ, എസിയുടെ അമിത ഉപയോഗം ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് നിങ്ങള്‍ എപ്പോ‍ഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അത് സത്യമാണ്. എസി എത്രത്തോളം നേരം കൂടുതൽ ഉപയോഗിക്കുന്നോ, അത്രയും ഇന്ധനനഷ്ടമുണ്ടാകും. സുഖപ്രദമായ യാത്രയോടൊപ്പം ഇന്ധനക്ഷമതയ്ക്കും മുൻഗണന നൽകിയുള്ള യാത്രയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അതിനായുള്ള ടിപ്പുകള്‍ ഇതാ.

കാർ എസി ഇന്ധനക്ഷമതയെ ബാധിക്കുന്നത് എങ്ങനെ?

കാറിലെ എസി പ്രവർത്തിക്കുന്നത് എഞ്ചിൻ നൽകുന്ന കരുത്തിലാണ്. പ്രധാന ഭാഗമായ കംപ്രസർ എഞ്ചിനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാൽ എസി ഓൺ ചെയ്യുമ്പോൾ, ഒരേസമയം എഞ്ചിൻ കാറിനും എസിക്കും ഊർജ്ജം നൽകേണ്ടി വരുന്നു. ഇത് ഇന്ധനത്തിൻ്റെ ഉപഭോഗം വർദ്ധിപ്പിക്കുന്നു. എസി ഉപയോഗിക്കുന്നത് ഒരു കാറിന്റെ ഇന്ധനക്ഷമതയെ ഏകദേശം 20% വരെ കുറയ്ക്കാൻ കാരണമാകുമെന്നാണ് റിപ്പോർട്ട്. താപനില, വണ്ടിയുടെ വേഗത, വാഹനത്തിന്റെ മോഡൽ എന്നിവയെ ആശ്രയിച്ചിരിക്കും ഇത്.

വേനൽക്കാലത്ത് കാർ എസിയുടെ അനുയോജ്യമായ താപനില

ഈസിക്ലൈമയുടെ റിപ്പോർട്ട് അനുസരിച്ച് വേനൽക്കാലത്ത് കാർ എസിയിലെ താപനില 20°C നും 22°C നും ഇടയിൽ ക്രമീകരിക്കുന്നതാണ് ഏറ്റവും ഉചിതം. സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം മികച്ച പ്രവർത്തനക്ഷമത നൽകാനും ഈ താപനില സഹായിക്കും.

കുറഞ്ഞ താപനിലയിലേക്ക് എസി മാറ്റുന്നതിനേക്കാൾ, ഈ മിതമായ അളവിൽ നിലനിർത്തുന്നത് വഴി കാറിന് അമിതമായി ജോലി ചെയ്യേണ്ടി വരുന്നില്ല. ഇത് എസിയുടെ ഭാഗങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുകയും സാങ്കേതിക തകരാറുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ഇന്ധന ഉപഭോഗം കുറയ്ക്കാനും എസി കാര്യക്ഷമമാക്കാനു‍ള്ള വഴികൾ

  1. എസി ഓൺ ചെയ്യുന്നതിന് മുമ്പ് കുറച്ചു നേരം കാറിന്റെ ജനലുകൾ താഴ്ത്തിയിടുക. ഇതിലൂടെ കാറിനുള്ളിലെ ചൂടുവായു പുറത്തുപോകുകയും എസിയുടെ ജോലിഭാരം കുറയുകയും ചെയ്യും.
  2. തണലുള്ള സ്ഥലങ്ങളിൽ വണ്ടി പാർക്ക് ചെയ്യാൻ ശ്രമിക്കുക. ഇത് കാറിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും.
  3. ഡ്രൈവിംഗിനിടെ റീസർക്കുലേഷൻ മോഡ് ഉപയോഗിക്കുന്നതും കൃത്യസമയത്ത് വാഹനത്തിന്റെ സർവീസ് നടത്തുന്നതും എസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കും

ഡബിള്‍ ഡക്കറിൽ കോ‍ഴിക്കോട് ആസ്വദിക്കാം; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി

0

കോഴിക്കോട് നഗരത്തിൽ വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും നഗരക്കാഴ്ചകൾ ആസ്വദിക്കുന്നതിനായി ഡബിൾ ഡെക്കർ ബസ് സർവീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. ഉദ്ഘാടനത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകാവിൽ എന്നിവർ മാവൂർ റോഡ്, മാനാഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിലൂടെ സിറ്റി റൈഡ് ബസിൽ റോഡ് ഷോ നടത്തി.

ഇലക്ട്രിക് ബസായ ഡബിള്‍ ഡക്കറിൻ്റെ താഴത്തെ നിലയിൽ ഏകദേശം 25 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുണ്ട്. ബസിന്റെ മുകൾഭാഗം (അപ്പർ ഡെക്ക്) തുറന്ന രീതിയിലായതിനാൽ യാത്രക്കാർക്ക് നഗരക്കാഴ്ചകൾ തടസ്സമില്ലാതെ കാണാൻ സാധിക്കും. കോഴിക്കോടിന്റെ ചരിത്രപ്രധാനമായ സ്ഥലങ്ങളായ മാനാഞ്ചിറ, ബീച്ച് റോഡ്, തളിക്ഷേത്രം തുടങ്ങിയ ഇടങ്ങളിലൂടെയാണ് ബസ് സർവീസ് നടത്തുക.

തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിലെ വിജയകരമായ മാതൃക പിന്തുടർന്നാണ് കുറഞ്ഞ ചെലവിൽ നഗരത്തിലെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡബിള്‍ ഡക്കർ സിറ്റി റൈഡ് ബസ് കോ‍ഴിക്കോട് അവതരിപ്പിച്ചത്.

ഗണേഷ് വിളിച്ച് ക്ഷമാപണം നടത്തി, എല്ലാം ‘കോംപ്രമൈസാ’ക്കി; പരാതിയില്ലെന്ന് ബിന്ദു മേനോന്‍

0

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നേരിട്ടു വിളിച്ച് ക്ഷമാപണം നടത്തിയെന്ന് ഭാര്യ ബിന്ദു മേനോന്‍. രാവിലെ മന്ത്രി വിളിച്ചു. പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞു. ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനില്ല. കഴിഞ്ഞ 13 വര്‍ഷമായി ഒരുമിച്ച് താമസിക്കുന്നു. പല പ്രശ്‌നങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതുകൊണ്ട് ഇട്ടെറിഞ്ഞു പോകാന്‍ പറ്റില്ലല്ലോ. മനുഷ്യര്‍ എല്ലാവര്‍ക്കും തെറ്റുകള്‍ പറ്റും. മന്ത്രിയായതുകൊണ്ടാണ് ഇക്കാര്യം ലോകം മുഴുവന്‍ അറിഞ്ഞതെന്ന് ബിന്ദു മേനോന്‍ പറഞ്ഞു.

ഈ സംഭവത്തില്‍ മന്ത്രി പൊതുജനങ്ങളോട് ക്ഷമാപണം നടത്തേണ്ടതില്ല. ഞാനാണ് മന്ത്രിയുടെ കൂടെ ജീവിക്കുന്നതെങ്കില്‍, എന്നോട് ക്ഷമ പറഞ്ഞാല്‍ മതിയാകും. ഈ വിഷയത്തില്‍ റിവഞ്ച് എടുത്ത് മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല. വേണമെങ്കില്‍ പരാതിയുമായി മുന്നോട്ടു പോകാമായിരുന്നു. പല തവണയും തനിക്ക് പോകാമായിരുന്നു. എന്നാല്‍ എല്ലാം വിട്ടെറിഞ്ഞ് ഭര്‍ത്താവിനൊപ്പം വന്നത് അദ്ദേഹത്തെ അത്രയ്ക്ക് ഇഷ്ടമായിരുന്നതു കൊണ്ടാണ്. ബിന്ദു മേനോന്‍ പറഞ്ഞു.

അതുകൊണ്ടാണ് പരാതി നല്‍കാനൊന്നും പോകാതെ, ക്ഷമാപണം നടത്തിക്കൊണ്ടുള്ള മന്ത്രി ഗണേഷിന്റെ ഫോണ്‍കോളിനായി കാത്തിരുന്നത്. പ്രശ്‌നം അവസാനിപ്പിക്കാന്‍ ആരുടെയും സമ്മര്‍ദ്ദമുണ്ടായിരുന്നില്ല. ഇനി ഇതുമായി ബന്ധപ്പെട്ട ഒരു വിഷയത്തിനുമില്ല. എല്ലാം അവസാനിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ അടക്കം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവാദമുണ്ടാക്കി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും ആഗ്രഹിക്കുന്നില്ലെന്നും ബിന്ദു മേനോന്‍ കൂട്ടിച്ചേര്‍ത്തു.

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

0

കൊച്ചി: പെരുമ്പാവൂരിൽ കൊലചെയ്യപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. പ്രമേഹം അടക്കമുള്ള രോഗങ്ങളും വാർധക്യ സഹജമായ അവശതകളും ഉണ്ടായിരുന്നു. ഇന്ന് വൈകിട്ട് നാലിന് കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. പൊതുദർശനവും സംസ്‌കാരവും നാളെ നടക്കും.

2016 ഏപ്രിൽ 28ന് പെരുമ്പാവൂരിലെ കനാൽ പുറമ്പോക്കിലെ വീട്ടിലാണ് നിയമ വിദ്യാർത്ഥിനിയായ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് മാസത്തിന് ശേഷം ജൂൺ 16ന് പ്രതിയായ അസം സ്വദേശി അമീറുൾ ഇസ്ലാം അറസ്റ്റിലായി. സെപ്‌തംബർ 16ന്‌ കുറ്റപത്രം സമർപ്പിച്ചു. 2017 ഡിസംബർ 14ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പിന്നീട് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിരുന്നു.

മദ്രസദ്ധ്യാപക ക്ഷേമനിധി വിഹിതം 25 വരെ അടയ്ക്കാം

0

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ 2025-2026 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടക്കാൻ ബാക്കിയുള്ളവർ മാർച്ച് 25 നകം പോസ്റ്റ് ഓഫീസിൽ അടയ്ക്കണം. സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാതെ വരുന്നത് ക്ഷേമനിധി അംഗത്വം റദ്ദാക്കുന്നതിനും ആനുകൂല്യങ്ങൾ തടസ്സപ്പെടുന്നതിനും കാരണമാകും

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ വ്യത്യസ്ത പ്രായമാണ് നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഒരു ഏകീകൃത നിയമം കൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചത്.മൂന്ന് പ്രായപരിധികള്‍ നിശ്ചയിച്ചാകും നിയന്ത്രണങ്ങള്‍. എട്ട് മുതല്‍ 12 വയസ്സ് വരെയും 12 മുതല്‍ 16 വയസ്സ് വരെയും 16 മുതല്‍ 18 വയസ്സ് വരെയുമാണ് മൂന്ന് പ്രായപരിധി.വൈകുന്നേരങ്ങളിലും രാത്രിയിലും ലോഗിന്‍ ചെയ്യുന്നതിന് നിയന്ത്രണമോ, അല്ലെങ്കില്‍ ഒരു ദിവസം നിശ്ചിത സമയം മാത്രം ഉപയോഗിക്കാനുള്ള അനുമതിയോ ആണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കുട്ടികളിലെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ നിയമം അനിവാര്യമാണെന്നാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

കോട്ടയത്ത് വാടക വീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച് മൃതദേഹങ്ങൾ

0

പൊൻകുന്നം (കോട്ടയം) :വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിനു സമീപമുള്ള വാടകവീട്ടിൽ സാജൻ(33), ഭാര്യ വാഴൂർ സ്വദേശി അനുഷ(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം നിലയിലുള്ള വാടക വീട്ടിലെ മുറിയിൽ രക്തത്തിൽ കുളിച്ച് നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

രാത്രിയിൽ വഴക്ക് കേട്ടിരുന്നതായും രാവിലെ വിളിച്ചപ്പോൾ ഫോണിൽ ലഭിക്കാതായെന്നും ആണ് പരിസരവാസികൾ പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടര വയസ്സുള്ള മകനും ഇവർക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നു. ഉറക്കം ഉണർന്ന് കുട്ടി കരയുന്നത് കേട്ടാണ് വീട്ടുടമസ്ഥർ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയതും.

ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം പരിഷ്കരിക്കാനുള്ള സർക്കാർ നീക്കം സ്വാഗതാർഹം: സി.സി.ഒ.എ

0

കൊച്ചി: വടക്കാഞ്ചേരി ബസ്സപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയ ഏകീകൃത വെള്ള നിറം (കളർ കോഡ്) പരിഷ്കരിക്കാനുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണെന്ന് കോൺട്രാക്ട് ക്യാരിയേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയോഗം അഭിപ്രായപ്പെട്ടു. ശാസ്ത്രീയ പഠനങ്ങളില്ലാതെ തിടുക്കപ്പെട്ട് അടിച്ചേൽപ്പിച്ച നിയമം കാരണം സാധാരണക്കാരായ ബസ് ഉടമകൾക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും സംഘടന ചൂണ്ടിക്കാട്ടി.ഭരണകാലാവധി അവസാനിക്കുന്ന ഈ വേളയിലെങ്കിലും തങ്ങളുടെ വാദം ശരിയായിരുന്നു എന്ന് ഗവൺമെന്റ് അംഗീകരിക്കുന്നതിനെ സംഘടന സ്വാഗതം ചെയ്യുന്നു. വെള്ള നിറം മാത്രം നിർബന്ധമാക്കിയത് കേരളത്തിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുകയും ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയാവുകയും ചെയ്തിരുന്നു.നിറങ്ങളിലെ നിയന്ത്രണം നീക്കുക, വെള്ള നിറം മാത്രം എന്ന നിബന്ധന മാറ്റി,

മനോഹരമായ ഒന്നോ അതിലധികമോ നിറങ്ങളുടെ സംയോജനം അനുവദിക്കുക,അസമത്വം ഒഴിവാക്കുക എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടു. ഇതര സംസ്ഥാന വാഹനങ്ങൾക്ക് ആകർഷകമായ നിറങ്ങളിൽ സർവീസ് നടത്താൻ അനുമതിയുള്ളപ്പോൾ കേരളത്തിലെ ഉടമകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നത് വിവേചനപരമാണ്.മറ്റു ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള സിനിമ താരങ്ങളുടെ ചിത്രങ്ങൾ, വലിയ സ്റ്റിക്കറുകൾ എന്നിവ ഒഴിവാക്കി സദാചാരപരമായ ഗ്രാഫിക്സുകൾ അനുവദിക്കണം.ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക, ഫിറ്റ്‌നസ് പരിശോധനകളിലും റോഡ് പരിശോധനകളിലും ഉദ്യോഗസ്ഥർ ഏകീകൃതമായ മാനദണ്ഡങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.“വടക്കാഞ്ചേരി അപകടം ഒരു വൈകാരിക സാഹചര്യമുണ്ടാക്കി, അത് മുതലെടുത്ത് ഉടമകളുടെ മേൽ അപ്രായോഗികമായ നിയമങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നു. ഇപ്പോൾ ഈ മാറ്റത്തിന് തയ്യാറായ അധികൃതർ, നിയമം നടപ്പിലാക്കുമ്പോൾ ബസ് ഉടമകളുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടി പരിഗണിക്കണം,” എന്ന് സി.സി.ഒ.എ സംസ്ഥാന ഭാരവാഹി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ് ബിനു ജോൺ അധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി രാജു ഗരുഡ , മനോജ് കൈമൾ , എ.ജെ. റിജാസ്, സ്നേഹബാബു, കെ.ബി. രാജുകൃഷ്ണ, ജിജോ അഗസ്റ്റിൻ, ജയശങ്കർ ആലപ്പുഴ, എബ്രഹാം, സുജിത് സുധാകരൻ എന്നിവർ സംസാരിച്ചു.ഇന്നു രാവിലെ 11 മണിക്ക് നടക്കുന്നസ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിൽ ബസ് ഉടമകളുടെ നിർദേശങ്ങൾ പരിഗണിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു

ട്വന്റി20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; ന്യൂസീലൻഡിനെ 96 റൺസിന് തോൽപ്പിച്ചു.

0

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് കിരീടം നേടി ചരിത്രമെഴുതി ഇന്ത്യ. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ന്യൂസിലൻഡിനെ 96 റൺസിന് വീഴിത്തിയാണ് ഇന്ത്യയുടെ കിരീടനേട്ടം.ട്വന്‍റി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോഡിനൊപ്പം കൂടുതൽ കിരീടങ്ങളെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. രണ്ടു കിരീടങ്ങൾ നേടിയ വെസ്റ്റിൻഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ പിന്നിലാക്കിയത്. ഇന്ത്യക്കുവേണ്ടി ജസ്പ്രീത് ബുംറ നാലു ഓവറിൽ 15 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. അക്ഷർ പട്ടേൽ മൂന്നു വിക്കറ്റ് വീഴ്ത്തി. ഓപ്പണർമാരായ മലയാളി താരം സഞ്ജു സാംസണിന്‍റെയും അഭിഷേക് ശർമയുടെയും ഇഷാൻ കിഷന്‍റെയും അർധ സെഞ്ച്വറികളാണ് ഇന്ത്യയെ റെക്കോഡ് സ്കോറിലെത്തിച്ചത്.മൂന്നാം ഓവറിൽ ഫിൻ അലനെ (ഏഴു പന്തിൽ ഒമ്പത്) തിലക് വർമയുടെ കൈകളിൽ എത്തിച്ച് അക്ഷർ പട്ടേലാണ് ന്യൂസിലൻഡിന് ആദ്യ പ്രഹരം ഏൽപ്പിച്ചത്. തൊട്ടടുത്ത ഓവറിൽ രചിൻ രവീന്ദ്രയെ (രണ്ടു പന്തിൽ ഒന്ന്) ജസ്പ്രീത് ബുംറയും മടക്കി. ഇഷാൻ കിഷന്റെ കിടിലൻ ക്യാച്ചിലാണ് രചിൻ പുറത്തായത്.അഞ്ചാം ഓവറിൽ ഗ്ലെൻ ഫിലിപ്സിനെ (അഞ്ചു പന്തിൽ അഞ്ച്) അക്ഷർ ക്ലീൻ ബൗൾഡാക്കി. കീവീസ് മൂന്നു വിക്കറ്റിന് 47. ഒരറ്റത്ത് ഓപ്പണർ ടിം സീഫർട്ട് തകർത്തടിക്കുമ്പോഴും മറുതലക്കൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. എട്ടു പന്തിൽ മൂന്നു റൺസെടുത്ത മാർക് ചാപ്മാനെ ഹാർദിക് ബൗൾഡാക്കി. അഞ്ചാമനായി സീഫെർട്ടും മടങ്ങിയതോടെ കീവികളുടെ പ്രതീക്ഷകളും മങ്ങി. 26 പന്തിൽ അഞ്ചു സിക്സും രണ്ടു ഫോറുമടക്കം 52 റൺസെടുത്താണ് താരം പുറത്തായത്. ഡാരിൽ മിച്ചലും നായകൻ മിച്ചൽ സാന്‍റ്നറും ചേർന്ന് ടീം സ്കോർ നൂറു കടത്തി. അധികം വൈകാതെ 11 പന്തിൽ 17 റൺസെടുത്ത മിച്ചലിനെ അക്ഷർ പട്ടേൽ പുറത്താക്കി. 16ാം ഓവറിലെ തൊട്ടടുത്ത പന്തുകളിൽജെയിംസ് നീഷാം (ഏഴു പന്തിൽ എട്ട്), മാറ്റ് ഹെൻറി (പൂജ്യംഃ എന്നിവരെ ബൗൾഡാക്കി ബുംറയുടെ ഇരട്ടപ്രഹരം. തൊട്ടടുത്ത ഓവറിൽ സാന്‍റ്നറെയും (35 പന്തിൽ 43) ബുംറ ബൗൾഡാക്കി.ടോപ് ഓർഡറിലെ മൂന്നു ബാറ്റർമാരും അർധ സെഞ്ച്വറിയുമായി കത്തിക്കയറിയപ്പോൾ ഇന്ത്യ കീവീസിനു മുന്നിൽ റൺമല തീർക്കുകയായിരുന്നു. ഓപ്പണർമാരായ സഞ്ജു സാംസൺ, അഭിഷേകർ ശർമ എന്നിവർക്കു പുറമെ മൂന്നാമനായി ക്രീസിലെത്തിയ ഇഷാൻ കിഷനും അർധ സെഞ്ച്വറി നേടി. ടൂർണമെന്‍റിൽ സഞ്ജുവിന്‍റെ തുടർച്ചയായ മൂന്നാം അർധ സെഞ്ച്വറിയാണിത്. 33 പന്തിലാണ് താരം ഫിഫ്റ്റി പൂർത്തിയാക്കിയത്. എന്നാൽ ഇത്തവണയും സെഞ്ചറിയെന്ന മോഹം 11 റൺസകലെ താരത്തിന് നഷ്ടമായി. 46 പന്തിൽ എട്ടു സിക്സും അഞ്ചു ഫോറുടമക്കം 89 റൺസെടുത്ത് താരം പുറത്തായി.

ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ നൽകിയത്. 18 പന്തിലാണ് അഭിഷേക് ശർമ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ട്വന്‍റി20 ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറിയാണിത്. മൂന്നു സിക്സും ആറു ഫോറുമടക്കമാണ് താരം അർധ സെഞ്ച്വറിയിലെത്തിയത്. രചിൻ രവീന്ദ്ര എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ പന്തിൽ വിക്കറ്റ് കീപ്പർ ടിം സീഫെർട്ടിന് ക്യാച്ച് നൽകിയാണ് അഭിഷേക് പുറത്തായത്. 21 പന്തിൽ 52 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ഒന്നാം വിക്കറ്റിൽ 7.1 പന്തിൽ 98 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.പവർ പ്ലേയിൽ മാത്രം 92 റൺസ് ഇന്ത്യ അടിച്ചെടുത്തു. പിന്നാലെ ക്രീസിലെത്തിയ ഇഷാൻ കിഷനെ കൂട്ടുപിടിച്ച് സഞ്ജു വെടിക്കെട്ട് തുടർന്നു. രചിൻ രവീന്ദ്ര എറിഞ്ഞ 14ാം ഓവറിലെ അവസാന മൂന്നു പന്തുകൾ സഞ്ജു സിക്സർ പറത്തി. ജിമ്മി നീഷാമിന്‍റെ 16ാം ഓവറിൽ ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. 25 പന്തിൽ നാലു വീതം സിക്സും ഫോറുമടക്കം 54 റൺസെടുത്താണ് ഇഷാൻ കിഷൻ പുറത്തായത്. രണ്ടാം വിക്കറ്റിൽ സഞ്ജുവും ഇഷാനും ചേർന്ന് 48 പന്തിൽ 105 റൺസ് അടിച്ചെടുത്തു. ഇരുവരും മടങ്ങിയതോടെ ഇന്ത്യയുടെ സ്കോറിങ്ങിന്‍റെ വേഗതയും കുറഞ്ഞു. നായകൻ സൂര്യകുമാർ യാദവ് ആദ്യ പന്തിൽ തന്നെ പുറത്തായി. നാലാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ 13 പന്തിൽ 18 റൺസെടുത്ത് പുറത്തായി.23 പന്തിലാണ് ഇഷാൻ അർധ സെഞ്ച്വറിയിലെത്തിയത്. എട്ടു പന്തിൽ 26 റൺസുമായി ശിവം ദുബെയും ആറു പന്തിൽ എട്ടു റൺസുമായി തിലക് വർമയും പുറത്താകാതെ നിന്നു. ജിമ്മി നീഷാം എറിഞ്ഞ അവസാന ഓവറിൽ ശിവം ദുബെ രണ്ടു സിക്സും മൂന്നു ഫോറുമടക്കം 24 റൺസാണ് അടിച്ചെടുത്തത്. ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്. 2009 ഫൈനലിൽ ശ്രീലങ്കക്കെതിരെ പാകിസ്താൻ താരങ്ങളായ കമ്രാൻ അക്‌മലും ഷഹസൈബ് ഹസനും ചേർന്ന് നേടിയ 48 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട്.മാറ്റ് ഹെൻട്രി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ നാലു പന്തുകളിൽ സഞ്ജുവിന് റണ്ണൊന്നും നേടാനായില്ലെങ്കിലും അഞ്ചാം പന്ത് താരം ഗാലറിയിലെത്തിച്ച് സ്കോർ ബോർഡ് തുറന്നു. ആ ഓവറിൽ ആകെ ഏഴു റൺസാണ് നേടിയത്. ആദ്യ രണ്ട് ഓവറുകളിൽ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും പിന്നീട് ഇരുവരും കത്തിക്കയറി. മൂന്നാം ഓവറിൽ 15 റൺസ് നേടി. ലോക്കി ഫെർഗൂസൺ എറിഞ്ഞ നാലാം ഓവറിൽ രണ്ടു വീതം സിക്സും ഫോറും അടക്കം 24 റൺസാണ് അടിച്ചെടുത്തത്. അഞ്ചാം ഓവറിൽ 21 റൺസും പിറന്നു. ഈ ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യക്ക് പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതിരിക്കുന്നത്.

കോഴിക്കോട് സെന്റ് പാട്രിക് ചർച്ചിൽ തീപിടിത്തമുണ്ടായ സംഭവം; പ്രതി പിടിയിൽ

0

കോഴിക്കോട് കത്തോലിക്ക സഭയുടെ സെന്റ് പാട്രിക് ചർച്ചിൽ തീപിടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഒഡീഷ സ്വദേശി ജയദ് നായിക് ആണ് പൊലീസ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ കൃത്യം ചെയ്തതെന്നും, പ്രതിക്ക് മാനസികാസ്വാസ്ഥ്യം സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

കോഴിക്കോട് പുഷ്പ ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന സെൻ്റ് പാട്രിക്സ് പള്ളിയിലാണ് ശനിയാഴ്ച പുലർച്ചെ തീപിടിത്തം ഉണ്ടായത്. മത ബോധന ക്ലാസ് നടത്തുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. പള്ളി വികാരിയുടെ കാറും, പള്ളിയുടെ രേഖകളും പൂർണ്ണമായും കത്തിനശിച്ചിരുന്നു. ഈ സംഭവത്തിലാണ് പ്രതിയും ഒഡീഷ സ്വദേശിയുമായ ജയദ് നായിക് പൊലീസിൻ്റെ പിടിയിലായത്.

ചാലപ്പുറത്തെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ദേവാലയത്തിൽ അതിക്രമിച്ചു കയറുക, കെട്ടിടത്തിന് നാശനഷ്ടം വരുത്തുക, മതസ്പർദ്ധ ഉണ്ടാക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയത്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം, ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

നാല് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ പൂർണമായും അണച്ചത്. ഫയർഫോഴ്സിന്റെ കൃത്യമായ ഇടപെടൽ കൊണ്ട് മാത്രമാണ് തീ, പള്ളിയുടെ മറ്റു ഭാഗങ്ങളിലേക്ക് പടരാതെ ഇരുന്നത്. സംഭവത്തിൽ ചെമ്മൻങ്ങാട് പൊലീസിൻ്റെ പഴുതടച്ച അന്വേഷണമാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്.