മലിനജല സംസ്കരണപ്ലാന്റ് ഉദ്ഘാടനം നാളെ
കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മലിനജല സംസ്കരണ പ്ലാന്റ് പ്രവർത്തന സജ്ജമായി. കോർപ്പറേഷൻ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒരു ദശലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. നാളെ രാവിലെ 10ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.
നഴ്‌സിംഗ് കോളേജിന് സമീപം സ്ഥാപിച്ച പ്ലാന്റില്‍ ദന്തല്‍ കോളേജ്, നഴ്‌സിംഗ് കോളേജ്, പേ വാർഡ്, നഴ്‌സിംഗ് ഹോസ്റ്റല്‍, ലക്ചർ കോംപ്ലക്‌സ് എന്നിവിടങ്ങളിലെ ശുചിമുറി മാലിന്യമാണ് സംസ്‌ക്കരിക്കുക. ഇതിനായി 900 മീറ്ററോളം പൈപ്പ്‌ലൈൻ സ്ഥാപിച്ചിട്ടുണ്ട്. ഇലക്‌ട്രോലിറ്റിക് ടെക്‌നോളജി ഉപയോഗിച്ച് ദ്രവമാലിന്യം സംസ്‌കരിക്കുന്ന രീതിയിലാണ് പ്ലാന്റ് തയ്യാറാക്കിയിട്ടുള്ളത്. മാലിന്യം സംസ്‌കരിച്ച ശേഷമുള്ള ശുചീകരിച്ച ജലം കനോലി കനാലിലേക്ക് ഒഴുക്കിവിടും. ഭാവിയില്‍ ട്രീറ്റ് ചെയ്ത വെള്ളം മെഡിക്കല്‍ കോളേജിലെ ശുചിമുറികളിലു മറ്റും ഉപയോഗിക്കാൻ സാധിക്കും.
14.12 കോടി രൂപ ചെലവഴിച്ച പദ്ധതിയില്‍ 2.1 ദശലക്ഷം ലിറ്റർ ശേഷിയുള്ള ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിർമ്മാണം നേരത്തെ പൂർത്തിയായതാണ്.പ്ലാന്റിന്റെ നിർമാണം, ഇൻസ്റ്റാലേഷൻ, ടെസ്റ്റിംഗ്, കമ്മിഷനിംഗ് എന്നിവയ്ക്ക് പുറമേ അഞ്ച് വർഷത്തേക്കുള്ള ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് പ്രവൃത്തി കൂടി നിലവിലെ കരാർ കമ്പനിയായ ഗ്രീൻ ഇക്കോ വാട്ടർ സിസ്റ്റംസ്, എല്‍.സി.ജി.സി എൻവയോണ്‍മെന്റല്‍ എൻജിനിയറിംഗ് കമ്പനികള്‍ ചേർന്ന് നിർവഹിക്കും.
മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പ്രവർത്തനസജ്ജമാകുന്നതോടെ മെഡിക്കല്‍ കോളേജിന്റെയും സമീപവാസികളുടെയും മലിനജലപ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുമെന്ന് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സണ്‍ ഡോ. എസ് ജയശ്രീ പറഞ്ഞു.






