കണ്ണൂർ: കേരളത്തിലെ മെമു, എക്സ്‌പ്രസ് വണ്ടികളില്‍ (പഴയ പാസഞ്ചർ) കുറഞ്ഞ നിരക്ക് 10 രൂപയാക്കുന്നു. കോവിഡ് ലോക്‌ഡൗണിന് മുമ്പുള്ള നിരക്കാണിത്. നിലവില്‍ 30 രൂപയാണ്. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം വന്നു. ഏതൊക്കെ വണ്ടികളിലാണെന്ന പട്ടിക വന്നിട്ടില്ല.
കമേഴ്‌സ്യല്‍ വിഭാഗം കമ്പ്യൂട്ടർ സംവിധാനത്തില്‍ ചുരുങ്ങിയ നിരക്ക് 10 രൂപയായി. റെയില്‍വേയുടെ യു.ടി.എസ്. ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ‘ഓർഡിനറി’ വിഭാഗം എന്ന ഓപ്ഷൻ വന്നു. ഇതില്‍ കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള നിരക്ക് 10 രൂപയാണ്. ബെംഗളൂരു, മൈസൂരു ഉള്‍പ്പെടെയുള്ള സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയിയില്‍ കോവിഡിനു മുമ്പുള്ള പഴയ നിരക്ക് നേരത്തേ നടപ്പാക്കിയിട്ടുണ്ട്.
10 രൂപയ്ക്ക് 45-കിലോമീറ്റർ സഞ്ചരിക്കാം. അടുത്ത 25-കിലോമീറ്ററില്‍ അഞ്ചുരൂപ വർധിക്കും. നിലവില്‍ 10 കിലോമീറ്റർ യാത്ര ചെയ്യാൻ 30 രൂപ നല്‍കണം. ബസില്‍ ഇത് 18 രൂപയാണ്. 200 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യുന്ന കേരളത്തിലെ 11 പാസഞ്ചർ വണ്ടികള്‍ ഇപ്പോള്‍ എക്‌സ്‌പ്രസാണ്. 12 മെമു തീവണ്ടികളാണുള്ളത്.






