കോഴിക്കോട്: തിരയേയും കടലിനേയും ഭയപ്പെടാതെ കടലിന്‍റെ മക്കള്‍ക്ക് അന്തിയുറങ്ങാൻ പുനർഗേഹം പദ്ധതിയിലൂടെ ജില്ലയില്‍ പൂർത്തീകരിച്ചത് 98 വീടുകള്‍. ബേപ്പൂർ മുതല്‍ വടകര വരെ നീണ്ടുകിടക്കുന്ന കടലോര മേഖലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാണ് ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വീടുകള്‍ നിർമിച്ചു നല്‍കുന്നത്.
തീരദേശ ജനതയെ സുരക്ഷിത ഭവനങ്ങളില്‍ താമസിപ്പിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആരംഭിച്ച പുനർഗേഹം പദ്ധതിയിലൂടെയാണ് ജില്ലയില്‍ വീടുകളൊരുങ്ങുന്നത്. കടലോരത്തെ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ അധിവസിക്കുന്ന കുടുംബങ്ങളെയാണ് ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പുനർഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരധിവസിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മൊത്തം 2,609 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.






