കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേർന്നു
കോഴിക്കോട്: മാലിന്യ സംസ്‌ക്കരണത്തിന് ഇനി കെ.എസ്.ആർ.ടി.സി സ്വന്തമായി സൗകര്യം ഒരുക്കും. കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് മേയർ ബീന ഫിലിപ്പ്, ജില്ലാ കലക്ടർ സ്നേഹില്‍ കുമാർ സിംഗ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.
അജൈവ മാലിന്യങ്ങള്‍ കോർപ്പറേഷന് കൈമാറുന്ന മുറയ്ക്ക് കെ.എസ്.ആർ.ടി.സി യൂസർ ഫീ നല്‍കണം. ബീച്ച് ശുചീകരണം അതിരാവിലെ പൂർത്തീകരിക്കണം. റോഡില്‍ വാഹനങ്ങള്‍ നിർത്തിയിടുന്നത് മൂലം ശുചീകരണ പ്രവൃത്തി തടസപ്പെടുന്നത് പൊലീസില്‍ അറിയിക്കണം. ചിക്കൻ മാലിന്യങ്ങള്‍ എടുക്കുന്ന സ്ഥാപനം നല്‍കുന്ന തൂക്കത്തിലുള്ള ആധികാരികത സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇത് പരിഹരിക്കാനായി മൊബൈല്‍ ആപ്പ് നിർമ്മിക്കും.
കനോലി കനാലിലേക്ക് മലിനജലം ഒഴുക്കി വിടുന്ന സ്ഥാപനങ്ങളില്‍ എസ്.ടി.പി സ്ഥാപിച്ചു എന്നതില്‍ കൃത്യത വരുത്തും. നിലവില്‍ കോളിഫോം ബാക്ടീരിയ, ഇ-കോളി എന്നിവയില്‍ വലിയ വർദ്ധനവ് ആണുള്ളത്. 2024 ഡിസംബർ ആകുമ്പോഴേക്കും ടെസ്റ്റ് റിപ്പോർട്ടിൻ മേല്‍ ബാക്റ്റീരിയയുടെ എണ്ണം കുറയ്ക്കുന്നതിനാവശ്യമായ പ്രവർത്തനം നടത്തണം.
കോഴിക്കോട് കോർപറേഷനിലെ അജൈവ മാലിന്യങ്ങള്‍ കൊണ്ട് പോകുന്ന ഏജൻസികളുടെ സംസ്‌ക്കരണ സൗകര്യത്തിലുള്ള പോരായ്‌മ മൂലം മാലിന്യങ്ങളുടെ യഥാവിധി നീക്കം നടക്കുന്നില്ല. അതിനാല്‍ 10 വീതം വാർഡുകളെ ക്ലസ്റ്റർ ആക്കി മാറ്റി, അവിടങ്ങളിലെ മാലിന്യ നീക്കം മറ്റ് ഏജൻസികളെ ഏല്‍പ്പിക്കുന്നതാവും നല്ലതെന്ന് കോർപ്പറേഷൻ സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.
സാനിറ്ററി വേസ്റ്റ് കളക്ഷൻ സെന്റർ, കണ്‍സ്ട്രക്ഷൻ ആൻഡ് ഡെമോളിഷൻ വേസ്റ്റ് കളക്ഷൻ സെന്റർ എന്നിവ ആരംഭിക്കുന്നതിനു മറ്റു വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ വിട്ടു നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാൻ വകുപ്പ് തലവൻമാരോട് കലക്ടർ നിർദ്ദേശിച്ചു.






