റിയാദ്: വിദേശ തൊഴിലാളികളുടെ സൗദി അറേബ്യയിലുള്ള ആശ്രിത വിസക്കാരുടെ പ്രതിമാസ ലെവി പുനഃപരിശോധിക്കുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാന്‍. സോക്രട്ടീസ് പോഡ്കാസ്റ്റ് ചാനലിൽ ‘സൗദി അറേബ്യയിലെ സാമ്പത്തിക തീരുമാനങ്ങൾക്ക് പിന്നിൽ’ എന്ന വിഷയത്തിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന് ഉയർന്ന യോഗ്യതയുള്ള ആളുകളെ സകുടുംബം കൊണ്ടുവന്ന് രാജ്യത്തിനുള്ളിൽ സ്ഥിര താമസമാക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഈ പുനരാലോചന.
2015 മുതലുള്ള സാമ്പത്തിക മേഖലയിലെ പരിവർത്തന യാത്ര അവലോകനം ചെയ്ത പരിപാടിയിൽ ധനകാര്യ മന്ത്രി ഈ കാലത്തിനിടയിൽ എടുത്ത ലെവി, വാറ്റ് തുടങ്ങിയ സുപ്രധാന സാമ്പത്തിക തീരുമാനങ്ങളെ കുറിച്ചെല്ലാം സംസാരിച്ചു. ഒരു പ്രത്യേക ഘട്ടത്തിലാണ് രാജ്യത്തുള്ള പ്രവാസികളുടെ കുടുംബാംഗങ്ങളുൾപ്പടെ ആശ്രിത വിസയിലെത്തുന്നവർക്ക് പ്രതിമാസം നിശ്ചിത തുക ലെവിയായി നിശ്ചയിച്ചത്. 2017 മുതലാണ് ഇത് ഈടാക്കി തുടങ്ങിയത്. ഏഴ് വർഷങ്ങൾക്കിപ്പുറം ഇതിൽ ഒരു പുനാരോലചനക്കുള്ള സാധ്യത ആരായുകയാണ്.
2015 മുതൽ സൗദി സാമ്പത്തിക മേഖലയിൽ ഒരു പരിവർത്തന യാത്രക്ക് തുടക്കമിടുകയായിരുന്നു. മൂല്യവർധിത നികുതി (വാറ്റ്) ചുമത്തൽ, അലവൻസുകൾ നിർത്തലാക്കൽ, വിദേശികളുടെ ആശ്രിതർക്ക് പ്രതിമാസ ഫീസ് (ലെവി) ചുമത്തൽ തുടങ്ങിയ ബുദ്ധിമുട്ടുള്ള പല സാമ്പത്തിക തീരുമാനങ്ങളും 2016-ൽ എടുക്കേണ്ടി വന്നു.






