കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് ജില്ലാ വെജിറ്റബിള്‍ മാർക്കറ്റ് കോ ഓർഡിനേഷൻ കമ്മിറ്റി പാളയത്ത് നടത്തിയ ഹർത്താല്‍ പൂർണം. തിങ്കളാഴ്ച അർദ്ധരാത്രി മുതല്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു ഹർത്താല്‍. പാളയം മാർക്കറ്റും സമീപത്തെ കടകളും പൂർണമായും അടഞ്ഞു. ഉന്തുവണ്ടികളും ഹർത്താലില്‍ പങ്കെടുത്തു. ഹർത്താല്‍ വിവരം നേരത്തെ അറിയിച്ചതിനാല്‍ ചരക്ക് ലോറികളൊന്നും മാർക്കറ്റില്‍ എത്തിയില്ല.
പണിമുടക്കിയ തൊഴിലാളികളും കച്ചവടക്കാരും കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയംഗം അബ്ദുള്‍ സലാം വടകര ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ്, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഇ.സി.സതീശൻ എന്നിവർ പ്രസംഗിച്ചു.
കോ ഓർഡിനേഷൻ കമ്മിറ്റി ജനറല്‍ കണ്‍വീനർ എ.ടി. അബ്ദു സ്വാഗതവും ട്രഷറർ എം. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. കെ.നാസർ, കെ.വി.അബ്ദുള്‍ ജലീല്‍, പി. അബ്ദുള്‍ റഷീദ്, ടി. മുഹമ്മദ് മുസ്തഫ, എം.ടി. മുസ്തഫ, പി.കെ. ബഷീർ എന്നിവർ നേതൃത്വം നല്‍കി.
പാളയം മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ നിന്ന് പിൻവാങ്ങിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. അതിന്റെ തുടർച്ചയായി കച്ചവടക്കാരുടെയും തൊഴിലാളികളുടെയും കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധം നടത്തുമെന്ന് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു.






