അരീക്കോട്:അരീക്കോട് ചെമ്രകാട്ടൂരില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ കാണികള്‍ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തില്‍ വിദേശ താരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. മര്‍ദ്ദനമേറ്റ ഐവറി കോസ്റ്റ് സ്വദേശി ഹസന്‍ ജൂനിയറാണ് പരാതി നല്‍കിയത്. കാണികള്‍ വംശീയാധിക്ഷേപം നടത്തിയതായും പരാതിയിലുണ്ട്. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. അരീക്കോട് ചെമ്രകാട്ടൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്ബോള്‍ മത്സരത്തിനിടയിലായിരുന്നു സംഭവം. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് കാണികള്‍ താരത്തെ അക്രമിക്കുകയായിരുന്നു.
ഇന്ന് രാവിലെ നേരിട്ട് എത്തിയാണ് താരം പരാതി .കളിക്കുന്നതിനിടെ കാണികളിലൊരാളെ താരം മർദിച്ചുവെന്നും ഇതിന് പിന്നാലെ താരത്തിനെ ആൾക്കൂട്ടം കൂട്ടമായി മർദിക്കുവായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നത്. മർദനത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഐവറികോസ്റ്റ് കളിക്കാരനെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിനിരയാക്കുകയും ചെയ്തവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൂടാതെ അന്വേഷണത്തിനായി അരീക്കോട് പൊലീസ് സ്റ്റേഷനിൽ പ്രത്യേക സെൽ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ച് നടപടികളിലേക്ക് കടക്കാനാണ് എസ്പി നിർദേശം നൽകിയിരിക്കുന്നത്. ഡൽഹിയിലെ ഐവറി കോസ്റ്റ് എംബസിയിലേക്കും പരാതി നൽകിയിട്ടുണ്ട്.






