കൽപറ്റ : മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു. പൊലീസുകാരൻ അബ്ദുൾ സലാമിനും വനപാലകർക്കും പരുക്കേൽക്കേറ്റ കേസിൽ 4 പ്രതികൾ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. 1, 3, 5, 11 എന്നീ പ്രതികളാണ് കുറ്റക്കാർ. 23 മുതൽ 57 വരെയുള്ള പ്രതികൾ നിരപരാധികളാണെന്നും കോടതി പറഞ്ഞു. ശിക്ഷ അൽപസമയത്തിനകം പ്രഖ്യാപിക്കും.പൊലീസുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദൻ, ബിനു, രമേശൻ കോയാലിപ്പുര, അനിൽകുമാർ എന്നിവരെയാണു കുറ്റക്കാരായി കണ്ടെത്തിയത്. വിനോദിനെ കൊലപ്പെടുത്തിയത് രണ്ടാം പ്രതി അശോകനാണ്. ഇയാൾ നേരത്തെ മരിച്ചു. അശോകൻ ആണ് വിനോദിനെ അവസാനം വെട്ടിയത്. ഇതാണ് മരണ കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതി മരിച്ചതിനാൽ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഈ കേസിൽ മറ്റു പ്രതികളുടെ കുറ്റം തെളിയിക്കാൻ ആയില്ല. വിനോദ് വധത്തിൽ ഗൂഡാലോചനയും തെളിഞ്ഞില്ല.
അതേസമയം, കേസ് നടത്തിപ്പിൽ തൃപ്തിയില്ലെന്ന് മരിച്ച വിനോദിന്റെ കുടുംബം മാധ്യമങ്ങളോടു പറഞ്ഞു.പ്രതികളെ ഹാജരാക്കുന്നതിലും കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിലും മരിച്ചവരുടെ വിവരങ്ങൾ ഉറപ്പു വരുത്തുന്നതിലുമുണ്ടായ കാലതാമസം മൂലം കേസ് നീണ്ടുപോയി. എം. ഗീതാനന്ദൻ ഒന്നാം പ്രതിയായ കേസിൽ ആകെ 57 പ്രതികളാണുള്ളത്. ഇതിൽ 13 പേർ മരിച്ചു. ഒരാളെ കാണാനില്ല. ഫോറസ്റ്റർ ശശിധരനെ മാരകമായി പരുക്കേൽപ്പിച്ചു, വനത്തിൽ അതിക്രമിച്ചുകയറൽ, കുറ്റകരമായ ഗൂഢാലോചന, പൊലീസുകാരെ പരുക്കേൽപ്പിക്കൽ തുടങ്ങി 13 കുറ്റങ്ങൾ ഉൾപ്പെടുത്തി ഒറ്റ കേസാക്കിയതാണു കുറ്റപത്രം. എറണാകുളം സിബിഐ കോടതിയിൽ ആരംഭിച്ച വിചാരണ ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവിനെ തുടർന്നാണ് കൽപറ്റ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. സിബിഐക്കു വേണ്ടി പ്രോസിക്യൂട്ടർ ബോബി ജോസഫ്, പ്രതികൾക്കു വേണ്ടി അഭിഭാഷകരായ ടി.എം.റഷീദ്, വി.ജി.ലൈജു എന്നിവർ ഹാജരായി.






