വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശുക്രിസ്തുവിന്‍റെ ജെറുസലേം പ്രവേശനത്തിന്‍റെ ഓർമ്മ പുതുക്കി, ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകളും നടക്കും.കേരളത്തിൽ കുരുത്തോല പെരുന്നാൾ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമാവും.ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാണ് ഓശാന ഞായറായി ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളിൽ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനയും സവിശേഷതകളാണ്. കുരിശാരോഹണത്തിനു മുമ്പ് യേശുദേവൻ കഴുതപ്പുറത്ത് ജെറുസലേമിലെ തെരുവീഥികളിലൂടെ സഞ്ചരിച്ചപ്പോൾ ജനങ്ങൾ ഒലിവിലകളും, ഈന്തപ്പനയോലകളും, കുരുത്തോലകളും വീശി എതിരേറ്റതിൻ്റെ ഓർമ്മ പുതുക്കാനാണ് ഓശാന പെരുന്നാൾ ആഘോഷിക്കുന്നത്.പെസഹ വ്യാഴം, യേശുദേവൻ്റെ കുരിശുമരണ ദിനമായ ദുഃഖവെള്ളി , ദുഃഖശനി, ഉയിർത്തെഴുന്നേൽപ്പിന്റെ ദിനമായ ഈസ്റ്റർ എന്നിവയോടെയാണ് വാരാചരണം പൂർത്തിയാവുക.






