കോഴിക്കോട്: കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തി വന്ന യുവതിയും യുവാവും പിടിയിൽ. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നന്മണ്ട ഏഴുകുളം സ്വദേശി അനന്തു, പുതിയാപ്പ സ്വദേശിനി പണ്ടാരക്കണ്ടി താഴത്ത് കീർത്തന എന്നിവരാണ് പിടിയിലായത്. മെഡിക്കൽ കോളേജ് ഭാഗത്തെ ഒളിതാവളത്തിൽ വെച്ചാണ് ഇരുവരെയും ഡാൻസാഫ് സംഘവും നടക്കാവ് പോലീസും ചേർന്ന് പിടികൂടിയത്.
ഒരു മാസം മുൻപ് കോഴിക്കോട് നഗരത്തിൽ നടന്ന വാഹന പരിശോധനക്കിടെ ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഉപേക്ഷിച്ച് പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞിരുന്നു. തുടർന്ന് ഇവർ താമസിച്ചിരുന്ന വാടക മുറിയിൽ നടത്തിയ പരിശോധനയിൽ 6 ഗ്രാം എംഡിഎംഎയും ലഹരി വിൽപ്പനയിലുടെ ലഭിച്ച 85,000 രൂപയും കണ്ടെടുത്തിയിരുന്നു.
യുവതിയെ മുൻനിർത്തി യുവാക്കളെ മുറിയിലേക്ക് ആകർഷിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. പിടികൂടിയ അനന്തുവിനെതിരെ നേരത്തെയും നിരവധി മയക്കുമരുന്ന് കേസുകളും കൊലക്കേസും നിലവിലുണ്ടെന്ന് പോലീസ് വൃ ക്തമാക്കി. നഗരത്തിലെ വിവിധ വാടകമുറികൾ കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടത്തിവന്ന സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ ലഭ്യമാകുമെന്നാണ് പോലീസ് കരുതുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.






