ടോറന്റോ :ലോക ചാമ്പ്യനെ നേരിടേണ്ട ചലഞ്ചറെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റില്‍ ജേതാവായി ഇന്ത്യയുടെ 17-കാരൻ ഗ്രാൻഡ്മാസ്റ്റർ ദൊമ്മരാജു ഗുകേഷ്.
ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വിജയിയെന്ന നേട്ടം ഇനി ഗുകേഷിന് സ്വന്തം. ഇതോടെ ഈ വർഷം നടക്കുന്ന ലോക ചെസ് ചാമ്ബ്യൻഷിപ്പില്‍ ഗുകേഷ് നിലവിലെ ലോകചാമ്ബ്യൻ ചൈനയുടെ ഡിങ് ലിറനെ നേരിടും. ലോക ചാമ്ബ്യൻഷിപ്പിന്റെ തീയതിയും വേദിയും ഇതുവരെ തീരുമാനിച്ചിട്ടില്ല.
14-ാം റൗണ്ടില്‍ യുഎസിന്റെ ഹിക്കാരു നാക്കാമുറയെ സമനിലയില്‍ തളച്ചതോടെ 9 പോയന്റോടെയാണ് ഗുകേഷ് ജേതാവായത്. 2014-ല്‍ വിശ്വനാഥൻ ആനന്ദ് ജേതാവായ ശേഷം കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റ് വിജയിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കി. റഷ്യയുടെ യാൻ നെപ്പോമ്നിഷിയും ടോപ് സീഡായ അമേരിക്കയുടെ ഫാബിയോ കരുവാനയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചതും ഗുകേഷിന് നേട്ടമായി. രണ്ടുപേരില്‍ ആരെങ്കിലും ജയിച്ചിരുന്നെങ്കില്‍ ടൈ ബ്രേക്കർ ആവശ്യമായി വരുമായിരുന്നു.
കാൻഡിഡേറ്റ്സ് ജേതാവിന് 48 ലക്ഷത്തോളം രൂപ സമ്മാനം ലഭിക്കും. രണ്ടാമന് 28.6 ലക്ഷം രൂപയും മൂന്നാമന് 21.5 ലക്ഷം രൂപയും ലഭിക്കും. 12-ാം വയസില്‍ ഗ്രാൻഡ്മാസ്റ്റർ പട്ടം നേടുന്ന പ്രായംകുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയ ഗുകേഷ് കഴിഞ്ഞ വർഷം ഹാങ്ചൗ ഏഷ്യൻ ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു.
നേരത്തേ 13-ാം റൗണ്ടില്‍ ഫ്രഞ്ച് താരം അലിറെസ ഫിറോസ്ജയ്ക്കെതിരേ ജയിച്ചതോടെ 8.5 പോയിന്റുമായി ഗുകേഷ് ഒന്നാമതെത്തിയിരുന്നു.






