കോഴിക്കോട്: നവകേരള ബസ് ഇനി അന്തര്‍ സംസ്ഥാന സര്‍വീസിന് ഉപയോഗിക്കും. മെയ് അഞ്ചു മുതല്‍ കോഴിക്കോട് – ബാംഗ്ലൂർ റൂട്ടിലാണ് സര്‍വീസ് നടത്തുക. പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 11.35 ന് ബാംഗ്ലൂരിലെത്തും. തിരിച്ച് 2.30 ന് ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോടേക്കും സര്‍വീസ് നടത്തും. കോഴിക്കോട് നിന്നും കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ഡ്യ വഴിയാണ് റൂട്ട് നിശ്ചയിച്ചത്. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ, ബാഗ്ലൂർ എന്നിവിടങ്ങളില്‍ ബസിന് സ്റ്റോപുകളുമുണ്ടാകും. സര്‍വീസ് ആരംഭിക്കാനായി ബുധനാഴ്ച വൈകീട്ട് ബസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും.
നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ്, പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് ആരംഭിക്കുന്നത് മെയ് അഞ്ച് മുതല്‍. എന്നാല്‍ അതിന് മുന്‍പ് ബസില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. ഈ ബസ് നിലവിലുള്ളത് തിരുവനന്തപുരത്താണ്. മെയ് അഞ്ചിനാണ് കോഴിക്കോട്- ബംഗളൂരു സര്‍വീസ് ആരംഭിക്കുന്നത്. ഇതിനായി ബസ് കോഴിക്കോടേക്ക് പോവുകയാണ്. ഈ യാത്രയിലാണ് പൊതുജനങ്ങള്‍ക്ക് ഭാഗമാകാന്‍ അവസരമുള്ളത്. ഇന്ന് വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടിന് സര്‍വീസായി പോകുന്നതാണ്. ഈ ട്രിപ്പില്‍ ടിക്കറ്റ് എടുത്ത് പരമാവധി ആളുകള്‍ക്ക് യാത്ര ചെയ്യാവുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഗരുഡ പ്രീമിയം എന്ന പേരിലാണ് കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുക.






