കോഴിക്കോട് : മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിത സിറ്റി പോലീസ് കമ്മിഷണർ ഓഫീസിനുമുന്നിൽ സമരം തുടരുന്നു. ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണറിപ്പോർട്ട് ആവശ്യപ്പെട്ടാണ് സമരം.
റിപ്പോർട്ട് നൽകുന്നതു സംബന്ധിച്ച് മൂന്നുദിവസത്തിനകം വിവരം അറിയിക്കാമെന്ന് ഉത്തരമേഖല ഐ.ജി. കെ. സേതുരാമൻ ഉറപ്പുനൽകിയിരുന്നു. എന്നാൽ, അഞ്ചുദിവസം കഴിഞ്ഞിട്ടും മറുപടിലഭിക്കാത്തതിനെത്തുടർന്ന്, തിങ്കളാഴ്ച സമരം തുടങ്ങുകയായിരുന്നു.
L
ചൊവ്വാഴ്ച വൈകീട്ടോടെ അതിജീവിതയും സമരസമിതി പ്രവർത്തകരും ഐ.ജി.യെ കണ്ടു. നിയമോപദേശം തേടിയശേഷം രണ്ടുദിവസത്തിനകം മറുപടി നൽകാമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ തിരക്കിലായതിനാൽ നിയമോപദേശം തേടാൻ സാധിച്ചിട്ടില്ല. നൗഷാദ് തെക്കയിൽ, സഫീറ എരമംഗലം എന്നിവരും അതിജീവിതയ്ക്കൊപ്പമുണ്ടായിരുന്നു.
നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റി അതിജീവിതയ്ക്ക് ഐക്യദാർഢ്യം അറിയിച്ചെത്തി. ജില്ലാ പ്രസിഡന്റ് പി.പി. അഷ്‌റഫ്, യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് എ.പി. യൂസഫ് അലി മടവൂർ, ജില്ലാ കമ്മിറ്റി അംഗം വി.കെ. ഉമ്മർ എന്നിവർ അതിജീവിതയെ സന്ദർശിച്ചു.






