ഉംറ തീർത്ഥാടകർക്ക് വിസ നൽകാനുള്ള നടപടികൾ ആരംഭിച്ച് സൗദി അറേബ്യ. രാജ്യത്തേക്ക് ഉംറ നിർവ്വഹിക്കാൻ എത്തുന്നവരുടെ യാത്ര സുഗമവും കാര്യക്ഷമവുമാക്കുന്നതിനായി ഉംറ വിസ നടപടികൾ ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. എല്ലാ വർഷവും ഹജ്ജ് തീർത്ഥാടനത്തിന് തൊട്ട് പിന്നാലെയാണ് ഉംറ ആരംഭിക്കുന്നത്. ഇസ്ലാമിക വർഷത്തിന്റെ ആദ്യ ദിവസമായ മുഹറം ഒന്ന് മുതലാണ് ഉംറ തീർത്ഥാടനം ആരംഭിക്കുന്നത്. ഈ വർഷം ജൂലൈ ഏഴിന് ഉംറ തീർത്ഥാടനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉംറ നിർവ്വഹിക്കാൻ എത്തുന്നവർക്ക് ആചാരങ്ങൾ അനുസരിച്ച് ചടങ്ങുകൾ പൂർത്തീകരിക്കുന്നതിനായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഭരണകൂടം അറിയിച്ചു. ഹജ്ജ്, ഉംറ തീർത്ഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റാനും കൂടുതൽ തീർത്ഥാടകരെ ഉൾക്കൊള്ളാനും സാധിക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ നടത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം (1145 എഎച്ച്, 2023) മാത്രം 13.5 ദശലക്ഷം പേർ മക്കയിലെ ഉംറ തീർത്ഥാടനത്തിൽ പങ്കെടുത്തിരുന്നു. ഇസ്ലാം മത വിശ്വാസികളുടെ പ്രധാന ആചാരങ്ങളിൽ ഒന്നായ ഉംറ നിർവ്വഹിക്കാനായി വർഷത്തിൽ എപ്പോൾ വേണമെങ്കിലും വിശ്വാസികൾക്ക് മക്കയിലും മദീനയിലും എത്താം. അതേസമയം വർഷത്തിൽ ഒരു തവണ മാത്രമാണ് ഹജ്ജ് കർമങ്ങൾ നടക്കുക.






