ന്യൂഡൽഹി: തെലങ്കാനയിലെ വാറങ്കലിൽ വച്ച് ട്രെയിനിൽ വച്ച് അപകടത്തില്‍ മാറഞ്ചേരി സ്വദേശി അലിഖാന്‍ (62) മരിച്ച സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ. മധ്യഭാഗത്തെ ബെർത്തിന്റെ ചങ്ങല ശരിയായി ഇടാതെ ഇരുന്നതാണ് അപകടകാരണമെന്നും ബെർത്തിന് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളില്ലായിരുന്നുവെന്നും റെയിൽവേ വ്യക്തമാക്കി.

നിസാമുദീൻ മില്ലേനിയം എക്സ്പ്രസിലെ എസ് 6 കോച്ചിലെ 57-ാം നമ്പർ ലോവർ ബെർത്തിലായിരുന്നു അലിഖാൻ യാത്ര ചെയ്തത്. മുകളിലെ യാത്രക്കാരൻ ബെർത്തിന്റെ ചങ്ങല ശരിയായ രീതിയിൽ ഇട്ടിരുന്നില്ല. ഇതോടെ മധ്യഭാഗത്തെ ബെർത്ത് താഴേയ്ക്ക് പതിക്കുകയായിരുന്നു എന്നാണ് റെയിൽവേ പറയുന്നത്. സീറ്റ് നിസ്സാമുദ്ദീൻ സ്റ്റേഷനിൽ വച്ച് പരിശോധിച്ചതായും റെയിൽവേ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു അലിഖാന് അപകടമുണ്ടായത്. 5-ാം തീയതി മില്ലേനിയം എക്‌സ്പ്രസില്‍ തൃശ്ശൂരില്‍നിന്നാണ് അലിഖാന്‍ യാത്ര തുടങ്ങിയത്. ബെര്‍ത്ത് പൊട്ടി താഴത്തെ ബെര്‍ത്തില്‍ കിടക്കുകയായിരുന്ന അലിഖാന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ചരിഞ്ഞ് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തില്‍ ബെര്‍ത്ത് പതിച്ചതിനെത്തുടര്‍ന്ന് കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയും ചെയ്തിരുന്നു.






