ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം നടന്നതായി ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഇ–കൊമേഴ്സ് സ്ഥാപനങ്ങളിൽ ഇഡിയുടെ പരിശോധന. ആമസോൺ, ഫ്ലിപ്‌കാർട്ട് എന്നിവയുമായി ബന്ധപ്പെട്ട ഓഫിസുകളിലാണ് പരിശോധന നടന്നത്. ഡൽഹി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങി 19 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം നടന്നതുമായി ബന്ധപ്പെട്ട് 2019 മുതൽ തന്നെ ഇഡി അന്വേഷണം നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് രാജ്യവ്യാപക പരിശോധന നടന്നതെന്ന് മുതിർന്ന ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരായ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഏജൻസി ഫെമ അന്വേഷണം ആരംഭിച്ചതെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സിഎഐടി) അനുബന്ധ സംഘടനയായ ഡൽഹി വ്യാപാർ മഹാസംഘ് നേരത്തെ പരാതി നൽകിയിരുന്നു. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവർക്ക് നേരത്തെ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ മത്സര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പിഴ നോട്ടിസ് നൽകിയിരുന്നു.






