spot_img
Wednesday, April 22, 2026

എട്ട് വർഷത്തെ പ്രണയം; നാളെ അനുവിന്റെ ജന്മദിനം, കളിചിരികൾ ഉയരേണ്ട വീട്ടിലേക്കെത്തുക ചേതനയറ്റ ശരീരങ്ങൾ



പത്തനംതിട്ട:വാഹനാപകടത്തിൽ മരിച്ച ദമ്പതികളായ നിഖിലും അനുവും ജീവിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. മലേഷ്യയിലെ സന്തോഷ യാത്രയ്ക്കൊടുവിലെത്തിയത് ദുരന്തം. മല്ലശേരി സ്വദേശികളായ ദമ്പതികളും കുടുംബവും സഞ്ചരിച്ച കാർ ഇന്ന് പുലർച്ചെ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിലിടിച്ചാണ് ദുരന്തമുണ്ടായത്. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മുറിഞ്ഞകല്ല് ജംക്‌ഷനു സമീപമുള്ള ഗുരുമന്ദിരത്തിനു മുന്നിലായിരുന്നു അപകടം. നാളെ അനുവിന്റെ ജന്മദിനമാണെന്ന് ബന്ധുക്കൾ പറഞ്ഞു.

അനുവിന്റെ പിതാവ് ബിജു പി.ജോർജും നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അപകടത്തിൽ മരിച്ചു. നവംബർ 30നായിരുന്നു ഇരുവരുടെയും വിവാഹം. മലേഷ്യയിൽ മധുവിധു കഴിഞ്ഞെത്തിയ ദമ്പതികളെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെ ആയിരുന്നു അപകടം. തിങ്കളാഴ്ചയാണ് ദമ്പതികൾ മലേഷ്യയിലേക്ക് പോയത്. നവംബര്‍ 30ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചാണ് ഇരുവരും വിവാഹിതരായത്. എട്ടു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. നിഖിൽ കാനഡയിൽ ക്വാളിറ്റി ടെക്നീഷ്യനാണ്. അനു മാസ്റ്റർ ഡിഗ്രി പൂർത്തിയാക്കി. ജനുവരിയിൽ അനുവും കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്. രണ്ടുപേരുടെയും വീടുകൾ തമ്മിൽ ഒരു കിലോമീറ്റർ ദൂരമേയുള്ളൂ. ഒരേ ഇടവകക്കാരുമാണ്. നാളെ അനുവിന്റെ ജന്മദിനമാണെന്ന് ബന്ധുക്കൾ പറഞ്ഞു.ബിജു ഇന്നലെ പള്ളിയിലെ കാരൾ സംഘത്തോടൊപ്പമുണ്ടായിരുന്നു. രാത്രി 10 മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. കാരൾ സംഘത്തോട് പറഞ്ഞിട്ടായിരുന്നു യാത്ര. എല്ലാവരുമായും നന്നായി സഹരിക്കുന്ന വീട്ടുകാരാണെന്ന് നാട്ടുകാർ പറയുന്നു. ബിജുവാണ് വാഹനം ഓടിച്ചിരുന്നത്. സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി മാനേജരാണ് പട്ടാളത്തിൽനിന്ന് വിരമിച്ച ബിജു. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles