spot_img
Thursday, April 16, 2026

പുത്തനങ്ങാടിയിൽ ലോറിയിട്ട് ഓടി, വളഞ്ഞിട്ട് പിടിച്ച് നഗരസഭക്കാർ



കോട്ടയം: ചേർത്തലയിൽ നിന്ന് കക്കൂസ് മാലിന്യം തള്ളാനായി കോട്ടയത്ത് എത്തിയവരെ ഓടിച്ചിട്ട് പിടികൂടി നഗരസഭാ അധികൃതർ. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കോട്ടയം നഗരസഭയിലെ വനിതാ ജീവനക്കാരും കൗണ്‍സിലര്‍മാരുമടക്കമുള്ളവരാണ് കക്കൂസ് മാലിന്യവുമായി എത്തിയവരെ ഓടിച്ചിട്ട് പിടികൂടിയത്. പാറേച്ചാല്‍ ബൈപ്പാസില്‍ സംശയകരമായി കണ്ട ലോറിയുമായി കണ്ടവർ നഗരസഭാ അധികൃതരെ കണ്ടതോടെ സ്ഥലം വിടുകയായിരുന്നു.

ലോറിയിൽ ഉണ്ടായിരുന്നവർ പാറേച്ചാൽ ഭാഗത്ത് നിന്ന് വാഹനം ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഇവരെ നഗരസഭാ അധികൃതർ പുത്തനങ്ങാടി പള്ളിക്ക് മുൻപിൽ വച്ച് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തിരുവാതുക്കല്‍ സോണ്‍ പബ്‌ളിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. സിനി, ജനറല്‍ സോണ്‍ പബ്‌ളിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രശ്മി എന്നിവരുടെ നേതൃത്വത്തിലാണ് കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി പിടികൂടിയത്. കോട്ടയം നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ സി.ടി. രഞ്ജിത്തും നഗരസഭ അംഗം അഡ്വ. ടോം കോര അഞ്ചേരിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. മാലിന്യം കൊണ്ടുവന്ന സംഘത്തിലെ ഒരാൾ രക്ഷപ്പെട്ടു.

ബുധനാഴ്ച രാത്രി പരിശോധനയ്ക്ക് ഇറങ്ങിയ സ്‌ക്വാഡ് പാറേച്ചാല്‍ ഭാഗത്ത് സംശയാസ്പദമായ രീതിയില്‍ ടാങ്കര്‍ ലോറി കണ്ടതോടെയാണ് സംഭവങ്ങളുടെ ആരംഭം. ലോറി നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് സ്‌ക്വാഡ് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ഇവര്‍ വാഹനം ഓടിച്ചുപോയി. ഇതോടെ ലോറിയെ പിന്‍തുടര്‍ന്നു. ഒപ്പം വിവരം കോട്ടയം വെസ്റ്റ് പൊലീസിനെ അറിയിച്ചു. പുത്തനങ്ങാടി ഭാഗത്ത് എത്തിയതും ലോറി ഉപേക്ഷിച്ച് വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും ഇറങ്ങി ഓടി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles