spot_img
Wednesday, April 22, 2026

പത്തനംതിട്ട പീഡനം;കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. കൂടുതൽ വിവരങ്ങള്‍ പുറത്ത്



പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. സ്വകാര്യ ബസുകളിൽ വെച്ച് പോലും പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പെണ്‍കുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളിൽ നിന്ന് പലരും അശ്ലീല ദൃശ്യങ്ങള്‍ അയച്ചു. വാട്സാപ്പിൽ കിട്ടിയ ദൃശ്യങ്ങളിൽ പെണ്‍കുട്ടിയുടെ നഗ്ന വീഡിയോയും ഉണ്ടായിരുന്നുവെന്നും ഇത് ഉപയോഗിച്ച് കൂടുതൽ പേര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാൻ അറിയില്ല. ഇതിനാൽ തന്നെ അച്ഛന്‍റെ മൊബൈൽ ഫോണ്‍ പെണ്‍കുട്ടിയാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണിലൂടെ ആയിരുന്നു പെണ്‍കുട്ടിയും പ്രതികളും തമ്മിലുള്ള ആശയവിനിമയം നടന്നിരുന്നത്. പലതവണ ഭീഷണിപ്പെടുത്തിയശേഷം പലയിടങ്ങളിൽ വെച്ച് സ്വകാര്യ ബസുകളിൽ പോലും പെണ്‍കുട്ടി ലൈംഗികാതിക്രമണത്തിന് ഇരയായെന്നും മൊഴിയുണ്ട്. കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി വൈകി പമ്പയിൽ നിന്ന് മൂന്നുപേരും പിടിയിലായിരുന്നു. രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യവിൽപ്പനക്കാരൻ, പ്ലസ്ടു വിദ്യാര്‍ത്ഥി, നവവരൻ തുടങ്ങിയവര്‍ ഉള്‍പ്പെടെയാണ് ഇതുവരെ പിടിയിലായത്.

ഇന്ന് കൂടുതൽ പേരെ അറസ്റ്റ് ചെയ്തേക്കും. പെണ്‍കുട്ടിയുടെ മൊഴിയിൽ പറഞ്ഞവരിൽ 42 പേരുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇതുവരെയിയായി കേസിൽ എട്ട് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കായിക താരമായ പെണ്‍കുട്ടിയെ 13 വയസ് മുതൽ പീഡിപ്പിച്ചിരുന്നുവെന്നാണ് മൊഴി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles