കോഴിക്കോട്: നഗരമധ്യത്തിൽ മാവൂർ റോഡ് ജംഗ്ഷനിലെ പ്രമുഖ ഹോട്ടൽ സമുച്ചയത്തിൽ വാക്കുതർക്കത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോഴിക്കോട് നടുവട്ടം സ്വദേശിയായ ആദിൽ മുഹമ്മദ് (39) ആണ് മരണപ്പെട്ടത്. കോഴിക്കോട് മിഠായിത്തെരുവിൽ (എസ്.എം. സ്ട്രീറ്റ്) കട നടത്തുന്ന വ്യാപാരിയാണ് കൊല്ലപ്പെട്ട ആദിൽ.നേരത്തെ തന്നെ പരിചയക്കാരായ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്.ആദിലിനെ കൊല്ലം സ്വദേശിയായ സുഹൃത്ത് സുൽത്താനാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.അക്രമത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറി ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന ആദിലിനെ സമീപത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികളാണ് ഉടൻതന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപുതന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം നിലവിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങളും ഏകദേശ സൂചനകളും ലഭ്യമായിട്ടുണ്ടെന്നും ഉടൻതന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.






