ഷാരോൺ രാജ് വധക്കേസിൽ പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്‌ച വിധിക്കും. ശിക്ഷാവിധിയിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിൻ്റെയും വാദം പൂർത്തിയായി. അപൂർവങ്ങളിൽ അപൂർവ്വമായ കേസായി ഇതിനെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഗ്രീഷ്‌മയ്ക്ക് ഒരു ഘട്ടത്തിൽ പോലും കുറ്റബോധം ഉണ്ടായിട്ടില്ലെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണം പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസം വഴി നേടിയ ശാസ്ത്രീയമായ അറിവുകൾ ഗ്രീഷ്‌മ ദുരുപയോഗം ചെയ്‌തു. ഗ്രീഷ്‌മയ്ക്ക് ‘ചെകുത്താന്റെ സ്വഭാവ’മെന്നും ഒരു ചെറുപ്പക്കാരൻ്റെ സ്നേഹത്തെ കൊന്നു എന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്‌മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി. അമ്മാവൻ നിർമലകുമാരൻ കുറ്റക്കാരൻ എന്നും കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്‌ജാണ് വിധി പറഞ്ഞത്.
2022 ഒക്ടോബർ പതിനാലിനാണ് ഷാരോൺ രാജ് കൊല്ലപെട്ടത്. കോളേജ് വിദ്യാർത്ഥിനിയായ ഗ്രീഷ്‌മ കാമുകനെ ഒഴിവാക്കാൻ വേണ്ടി കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഒന്നര വർഷത്തിലേറെ പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്‌മം തീരുമാനിക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം.






